
അതോറിറ്റിയുടെ ഘടനയും വിദഗ്‌ധരുടെ നാമനിർദേശവും വ്യക്തമാക്കുന്ന സത്യവാങ്മൂലം അടുത്ത അവധിക്കുമുൻപ് ഹാജരാക്കണം
കൊല്ലം: അഷ്‌ടമുടിക്കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാരിന് കാലതാമസം കാട്ടാനാകില്ലെന്ന് ഹൈക്കോടതി. 2017-ലെ മാനേജ്‌മെന്റ് പ്ലാനിൽ അഷ്‌ടമുടി ഉൾപ്പെട്ടതാണെന്നും അത് നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. അഷ്‌ടമുടി തണ്ണീർത്തട അതോറിറ്റിയിലേക്ക് വിദഗ്‌ധ അംഗങ്ങളെ നാമനിർദേശംചെയ്യാൻ സർക്കാരിനു കഴിയില്ലെങ്കിൽ കോടതി നേരിട്ടത് ചെയ്യേണ്ടിവരുമെന്നും വ്യക്തമാക്കി. പദ്ധതി നിലവിൽ പരിഷ്കരണത്തിലാണെന്നാണ് സർക്കാർ വാദം. അതോറിറ്റിയുടെ ഘടനയും വിദഗ്‌ധരുടെ നാമനിർദേശവും വ്യക്തമാക്കുന്ന സത്യവാങ്മൂലം അടുത്ത അവധിക്കുമുൻപ് ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിക്കുന്നു.
റാംസർ സൈറ്റുകളുടെ സംരക്ഷണത്തിന് ഹൈക്കോടതി സ്വയം രജിസ്റ്റർ ചെയ്ത കേസ് പരിഗണനയിലാണെന്ന് സംസ്ഥാന തണ്ണീർത്തട അതോറിറ്റി അഭിഭാഷകൻ വാദമുയർത്തി. എന്നാലിത് അഷ്ടമുടിക്കായൽ സംരക്ഷണത്തെമാത്രം സംബന്ധിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഹർജി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് വീണ്ടും പരിഗണിക്കും.
കോടികൾ ചെലവിട്ട സംരക്ഷണപദ്ധതി പൊളിഞ്ഞു
കൊല്ലം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അഷ്ടമുടിക്കായൽ വീണ്ടും മാലിന്യവാഹിനിയാകുന്നു. 7.45 കോടി രൂപ ചെലവിട്ട് കൊല്ലം കോർപ്പറേഷൻ നടപ്പാക്കിയ 'ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി' സംരക്ഷണപദ്ധതി ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.
'കായലിൽ മാലിന്യം തള്ളരുത്', 'അഷ്ടമുടിക്കായൽ സംരക്ഷിക്കുക' തുടങ്ങിയ ബോർഡുകൾ കാഴ്‌ചയ്ക്കുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നേരിട്ട് കായലിലേക്ക് ഒഴുക്കുന്ന സാഹചര്യമാണ്. സ്ഥാപിച്ച സിസിടിവികളുടെ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. 50,000 രൂപവരെ പിഴ ഈടാക്കുമെന്ന് ബോർഡുകൾ പറയുന്നു. പക്ഷേ നടപടിയില്ല.
പുരവഞ്ചികൾ വഴി കായൽസൗന്ദര്യം ആസ്വദിക്കാൻ വരുന്നവരിൽ ചിലരും മാലിന്യം ഒഴുക്കുന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചിലർ പ്ലാസ്റ്റിക് കത്തിക്കുന്നതും പതിവാക്കി, ശൗചാലയമാലിന്യവും മറ്റും നേരിട്ട് കായലിലേക്ക് ഒഴുക്കുന്നതിലും നിയന്ത്രണം കുറവാണ്.
1974-ലെ ജലമലിനീകരണനിയമവും 2018-ലെ സംസ്ഥാന ജലസംരക്ഷണ ഭേദഗതിയും നിലവിലുണ്ടെങ്കിലും കർശന നിയമപ്രവർത്തനം നടപ്പാകുന്നില്ല. കണക്കുകളും ബോർഡുകളും മാത്രമായി സംരക്ഷണം ഒതുങ്ങുന്നെന്നാണ് നാട്ടുകാരുടെ വിമർശനം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group