
കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണന്‍ നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും അറിയിച്ചു. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ഒന്നാം തീയതിക്ക് മുമ്പായി ശമ്പളം കിട്ടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സമരംചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പതിവ് പോലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നും മന്ത്രി പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് സിഐടിയു നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. പണിമുടക്കിന് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ വാദവും ടി.പി.രാമകൃഷ്ണന്‍ തള്ളി.
'കെഎസ്ആര്‍ടിസിയില്‍ ആരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് വാദം തെറ്റാണ്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് തൊഴിലാളികള്‍ പ്രകടനമായി ചെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. പക്ഷേ, അവര്‍ക്ക് എതിര്‍പ്പില്ല. അവരുടെ തൊഴിലാളികളും പണിമുടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആര്‍ടിസി പൂര്‍ണമായും നാളെ സ്തംഭിക്കും. ബസുകള്‍ നാളെ തെരുവിലിറങ്ങുന്ന പ്രശ്‌നമില്ല. പണിമുടക്കില്‍ ആര്‍ക്കും വിയോജിപ്പില്ല. മന്ത്രി അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. അദ്ദേഹം അല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്. മന്ത്രിക്കല്ല നോട്ടീസ് നല്‍കുക. കെഎസ്ആര്‍ടിസി എംഡിക്കാണ്. മന്ത്രി വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല. കേരളത്തിലെ പ്രശ്‌നത്തിനല്ല പണിമുടക്ക്. കേരളത്തിലെ തൊഴിലാളികള്‍ സന്തുഷ്ടരാകുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന സമീപനത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയാണ് പണിമുടക്കുന്നത്' ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
സ്വമേധയാ പണിമുടക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബസുകള്‍ നിരത്തിലിറക്കിയാല്‍ അപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമ്മര്‍ദ്ദമില്ലാതെ പണിമുടക്കുക എന്നതാണ് ഇപ്പോഴെടുത്ത തീരുമാനം. സ്വമേധയാ എല്ലാ വിഭാഗം ആളുകളും പണിമുടക്കം. ബസുകള്‍ നിരത്തിലറക്കിയാല്‍ അപ്പോള്‍ ആലോചിക്കാം. സ്വകാര്യ ബസുകളും നിരത്തിലറക്കില്ല. കടകളച്ച് ഉടമകള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ കഴിയുന്നത്ര നാളെ നിരത്തിലറക്കാതിരിക്കുന്നതാണ് നല്ലത്', ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group