
മലപ്പുറം: മലപ്പുറം പാലക്കാട് ജില്ലകളിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.
പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതിൽ മലപ്പുറം മക്കരപ്പറമ്പ് ചെട്ട്യാരങ്ങാടി സ്വദേശിനിയായ പതിനെട്ടുകാരി മരിച്ചത് നിപ ബാധിച്ചാണെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാർക്കും ചികിത്സനൽകിയ ആരോഗ്യ പ്രവർത്തകർക്കും ജാഗ്രതാനിർദേശം നൽകി. മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപ്പഞ്ചായത്തുകളിൽ നിയന്ത്രണമുണ്ട്. വിദഗ്‌ധപരിശോധനയ്ക്കായി സാമ്പിൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അതിഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ജൂൺ 28 നാണ് പെൺകുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. അവിടെ എത്തുമ്പോഴേക്കും മസ്തിഷ്കമരണം സംഭവിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര കിഴക്കുംപുറത്ത് 38 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ നാലു വാർഡുകളും സമീപപഞ്ചായത്തായ കരിമ്പുഴയിലെ രണ്ടും വാർഡുകളും തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു. രോഗബാധിതയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെട്ട വാർഡുകളാണിത്. രോഗബാധിതയുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു. ജില്ലയിൽ പൊതുനിയന്ത്രണങ്ങളും തീവ്രബാധിതമേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങളുമേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺകൂടിയായ കളക്‌ടർ ജി. പ്രിയങ്ക ഉത്തരവിറക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group