
കോട്ടയം: കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുനിർത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തലയോലപ്പറമ്പിലെ വീട്ടിലെത്തിയ മന്ത്രി ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തും.
അടുത്ത ദിവസംതന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്‌ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കും. ബിന്ദുവിൻ്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താത്കാലികമായി ജോലി നൽകുന്നത് ആശുപത്രി വികസനസമിതി ചേർന്ന് തീരുമാനിക്കും.
സ്ഥിരമായി ജോലിനൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും.
സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി 50,000 രൂപയുടെ ചെക്ക് മന്ത്രി ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്‌മിക്ക് കൈമാറി. ആശുപത്രി വികസനസമിതിയിൽനിന്നുള്ള സഹായമാണ് നൽകിയത്. കൂടുതൽ സഹായധനം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ചതന്നെ ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group