
തച്ചനാട്ടുകര: നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്.
പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് പോസിറ്റീവായത്. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപതുദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്. പാലോട്, കരിങ്കല്ലത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് തുടക്കത്തിൽ ചികിത്സ തേടിയത്. അവിടെനിന്നും രോഗം ഭേദമാകാതെ വന്നപ്പോഴാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനയിലെ നിപ ഫലം പോസിറ്റീവ് ആയതോടെയാണ് പുണെ വൈറോളജി ലാബിലേക്കയച്ചത്.
അതിനിടെ സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ് രോഗബാധിതരായത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പിന്നാലെയാണ് കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് മേയ് എട്ടിന് നിപ സ്ഥിരീകരിച്ചിരുന്നു. നിപ നെഗറ്റീവായ ഈ രോഗി അബോധാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group