
വിലക്കയറ്റവും ക്ഷാമവും: കൊപ്ര കിട്ടാനില്ല; കർഷകരിൽനിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡ്
വടകര: നാളികേരത്തിന്റെയും കൊപ്രയുടെയും വിലക്കയറ്റവും ക്ഷാമവും തീർത്ത പ്രതിസന്ധി മറികടക്കാൻ കേരഫെഡ് കർഷകരിൽനിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്നു. സാധാരണയായി സംസ്ഥാനസർക്കാരിന്റെ താങ്ങുവിലപദ്ധതി പ്രകാരം മാത്രമേ കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കാറുള്ളൂ. ‘കേര’ വെളിച്ചെണ്ണ നിർമിക്കാനുള്ള കൊപ്ര ടെൻഡറിലൂടെ വാങ്ങുകയാണ് പതിവ്. നിലവിൽ ആവശ്യത്തിന് കൊപ്ര കിട്ടാത്ത സാഹചര്യം കേരഫെഡിനുണ്ട്.
ഇത് വെളിച്ചെണ്ണ ഉത്പാദനത്തെ ഉൾപ്പെടെ ബാധിക്കുന്ന സാഹചര്യത്തിലാണ് കർഷകരിലേക്കിറങ്ങി തേങ്ങ സംഭരിക്കാൻ തീരുമാനിച്ചത്. ആദ്യമായി കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലാണ് സംഭരണം. ഏഴിന് ഇത് തുടങ്ങും. വൈകാതെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനരീതിയിൽ തേങ്ങ സംഭരിക്കുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു. ഒരു രൂപ അധികം നൽകി തേങ്ങ സംഭരിക്കാനാണ് ആലോചന.
ചെറുപുഴയിൽ കേരഫെഡ് കർഷകരുടെ യോഗം വിളിച്ചപ്പോൾ ഇക്കാര്യം കർഷകർ ഉന്നയിച്ചിരുന്നു. തേങ്ങയുടെ പണം പരമാവധി അന്നുതന്നെ നൽകും. കൂടുതലുണ്ടെങ്കിൽ അധികം വൈകാതെത്തന്നെ പണം കൈമാറും. തേങ്ങ കേരഫെഡിന് നൽകാമെന്ന് കർഷകരും സമ്മതിച്ചിട്ടുണ്ട്.
ചെറുപുഴയിൽ സംഭരിക്കുന്ന പച്ചത്തേങ്ങ അവിടെവെച്ചുതന്നെ കൊപ്രയാക്കി കേരഫെഡിന്റെ കോഴിക്കോട് നടുവണ്ണൂർ പ്ലാന്റിലേക്ക് മാറ്റും. ഇതിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും പച്ചത്തേങ്ങസംഭരണം തുടങ്ങുന്നതോടെ വെളിച്ചെണ്ണ ഉത്പാദനത്തിന് ആവശ്യമായ തേങ്ങയിൽ വലിയൊരു ഭാഗം ഇവിടെവെച്ചുതന്നെ കിട്ടുമെന്നാണ് കേരഫെഡ് പ്രതീക്ഷിക്കുന്നത്. ഇത് കേരളത്തിലെ നാളികേരക്കർഷകർക്ക് താങ്ങാകും. കൊപ്രമാഫിയയുടെ അനിയന്ത്രിതമായ വിപണി ഇടപെടലിനും കടിഞ്ഞാൺ വീഴും.
ഒരുവർഷം ശരാശരി 20,000 ടൺ കൊപ്ര കേരഫെഡിന് വേണം. ഇത് ടെൻഡർ വഴിയാണ് വാങ്ങുന്നത്. ഭൂരിഭാഗം കൊപ്രയും വരുന്നത് തമിഴ്നാട്ടിൽനിന്നും മറ്റുമായിരിക്കും. കേരളത്തിലെ നാളികേരക്കർഷകർക്ക് പ്രത്യേകിച്ചൊരു ഗുണവും ഇതുകൊണ്ട് ലഭിക്കുന്നില്ല. ഇതിനൊരു മാറ്റം കേരഫെഡ് ലക്ഷ്യമിടുന്നുണ്ട്. ഏറ്റവും ഗുണമേന്മയുള്ള തേങ്ങ കേരളത്തിൽനിന്നുതന്നെ സംഭരിക്കുമ്പോൾ അതിന്റെ ഗുണം വെളിച്ചെണ്ണ ഉത്പാദനത്തിൽ ലഭിക്കുന്നതിനു പുറമേ കർഷകർക്കും സഹായകരമാകും.
പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കം പച്ചത്തേങ്ങസംഭരണം ഉടൻ തുടങ്ങുമെങ്കിലും ഓണവിപണിയിലേക്കുള്ള വെളിച്ചെണ്ണ ഉത്പാദനത്തിന് ഇത് പര്യാപ്തമാകില്ല. ഇത് മുന്നിൽക്കണ്ട് ടെൻഡറിലൂടെ കൊപ്ര വാങ്ങാനുള്ള ശ്രമം കേരഫെഡ് തിരക്കിട്ട് നടത്തുന്നുണ്ട്.
സാധാരണയായി ഓണം മുന്നിൽക്കണ്ട് കേരഫെഡ് വലിയതോതിൽ കൊപ്ര സ്റ്റോക്ക് ചെയ്യുമായിരുന്നു. വിലയിലെ കുതിപ്പുമൂലം ഇത്തവണ വൻതോതിൽ കൊപ്ര വാങ്ങിസൂക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കൊപ്രവില ക്വിന്റലിന് 25,000 രൂപയെത്തി. ഇതോടെ ഉയർന്ന വിലയ്ക്ക് കൊപ്ര വാങ്ങേണ്ട സ്ഥിതിയായി. 2100 ടൺ കൊപ്ര വാങ്ങാൻ 28-ന് ടെൻഡർ വിളിച്ചിട്ടുണ്ട് courtesy;mathrubhumi



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group