
പത്ത് കുടുംബങ്ങൾക്കു ഭൂനികുതി അടയ്ക്കാം
വടക്കാഞ്ചേരി: കാക്കിനിക്കാട് ആദിവാസി ഉന്നതിയിൽ ഊരുമൂപ്പൻ അനിലൻ സർക്കാരിന്റെ സമ്പൂർണ വ്യക്തിഗത വനാവകാശരേഖ വിജ്ഞാപനവുമായെത്തി, സഫലമായത് ഊരിൻ്റെ പതിറ്റാണ്ടുകളുടെ സ്വപ്നം: വനാവകാശരേഖയുള്ള കാക്കിനിക്കാട് ഉന്നതിയെ റവന്യൂ വില്ലേജായി പരിവർത്തനം ചെയ്‌ത വിജ്ഞാപനമാണ് കളക്‌ടർ അർജുൻ പാണ്ഡ്യൻ ഊരുമൂപ്പന് കൈമാറിയത്.
കാക്കിനിക്കാട് ഉന്നതിയിൽ വനാവകാശസമിതി അംഗീകരിച്ച കൈവശരേഖപ്രകാരമുള്ള ഭൂമിയും അവകാശപ്പെട്ട സ്ഥലങ്ങളും അളന്ന് സ്കെച്ച് തയ്യാറാക്കിയത് പ്രകാരം പത്ത് കുടുംബങ്ങളുടെ കൈവശമുള്ള 2.3818 ഹെക്ടർ ഭൂമിക്കാണ് നികുതി അടയ്ക്കാനാകുക.
ഈ ആനുകൂല്യം കൈവന്ന സംസ്ഥാനത്തെ ആദ്യത്തെ ആദിവാസിസങ്കേതമാണ് കാക്കിനിക്കാട്. വ്യക്തിഗത വനാവകാശരേഖ അനുവദിച്ച ആദിവാസി ഊരുകൾ റവന്യൂ വില്ലേജായി പരിവർത്തനം ചെയ്യുന്ന ആദ്യ ജില്ലയായി തൃശ്ശൂരും മാറി.
സബ് കളക്‌ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി കളക്‌ടർ എം.സി. ജ്യോതി. ട്രൈബൽ ഡിവലപ്‌മെൻ്റ് ഓഫീസർ ഹെറാൾഡ് ജോൺ, തലപ്പിള്ളി തഹസിൽദാർ എം.ആർ. രാജേഷ്, തലപ്പിള്ളി ഭൂരേഖാ തഹസിൽദാർ സി. സന്തോഷ്, സർവേ ഡെപ്യൂട്ടി ഡയറക്‌ടർ എസ്. അൻസാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഊരുമൂപ്പൻ കളക്‌ടറിൽനിന്ന് വിജ്ഞാപനം സ്വീകരിച്ചത്.
വനാവകാശക്കമ്മിറ്റി, സബ് ഡിവിഷണൽ കമ്മിറ്റി എന്നിവ അംഗീകരിച്ച വിജ്ഞാപനമാണ് കളക്‌ടർ കൈമാറിയത്. ജില്ലയിൽ വ്യക്തിഗത വനാവകാശരേഖ അനുവദിച്ചിട്ടുള്ള 36 ഫോറസ്റ്റ് വില്ലേജുകളാണുള്ളത്. തലപ്പിള്ളി താലൂക്കിലെ കളപ്പാറ ആദിവാസി ഉന്നതിയിലും റവന്യൂ വില്ലേജായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ആദിവാസി മേഖലയിലെ ദീർഘകാല പ്രശ്‌നത്തിന് പരിഹാരമാകുന്നതാണ് ഈ നടപടിയെന്ന് കാക്കിനിക്കാട് ഉന്നതിയിലെ ശിവരാജൻ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group