രാഷ്ട്രീയപ്പോരുകൾ മറന്നു; നിയമസഭയിലെ സൗഹൃദം പൂമഴയായി

രാഷ്ട്രീയപ്പോരുകൾ മറന്നു; നിയമസഭയിലെ സൗഹൃദം പൂമഴയായി
രാഷ്ട്രീയപ്പോരുകൾ മറന്നു; നിയമസഭയിലെ സൗഹൃദം പൂമഴയായി
Share  
2025 Jun 25, 06:16 AM
mannanv 1

തിരുവനന്തപുരം: മഴ മാറിനിന്ന പകലിൽ നിയമസഭയ്ക്കകത്തും പുറത്തും ഓർമ്മകൾ പെയ്തിറങ്ങി; സൗഹൃദച്ചിരികൾ പൂമഴയായി. സഭാതലത്തിൽ പോരടിച്ച ശേഷം കോഫിഹൗസിൽ ഒന്നിച്ചിരുന്നു ചൂടുചായ കുടിച്ചിരുന്ന പഴയ കാലം അവർ ഓർത്തുപറഞ്ഞു, രാഷ്ട്രീയം മറന്നു ചിരിച്ചു. പരസ്പ്‌പരം കൈകോർത്തും തോളിൽ കൈയിട്ടും സഭാവരാന്തയിൽ അവർ 'പൂർവവിദ്യാർഥി'കളായി.


പല കാലങ്ങളിൽ മന്ത്രിമാരായിരുന്നവരും മുൻ സ്പീക്കർമാരും എംഎൽഎമാരും നിയമസഭാ സെക്രട്ടറിമാർ മുതലുള്ള ജീവനക്കാരും പഴയകാല മാധ്യമപ്രവർത്തകരുമെല്ലാം ഒന്നിച്ച പകലിന് ചൊവ്വാഴ്‌ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദിയായത്, സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ തുടങ്ങി പുതിയ നിയമസഭാ മന്ദിരം വരെ മുറിയാതെ കാത്ത സൗഹൃദങ്ങളുടെ കൂട്ടായ്‌മ, 'പെയ്‌തിറങ്ങുന്ന ഓർമ്മകൾ' എന്ന പേരിൽ ഒരുക്കിയത് നിയമസഭാ സാമാജികരുടെ കൂട്ടായ്‌മതന്നെയാണ്.


ഏഴാം നിയമസഭ മുതൽ മൂന്നു സഭകളിൽ അംഗമായിരുന്ന പന്തളം സുധാകരൻ, ഇ.കെ.നായനാരുടെയും വി.എസ്.അച്യുതാനന്ദൻ്റെയും വാത്സല്യത്തിലാണ് വാചാലനായത്. തൻ്റെ സുധാകരൻ നിയമസഭയിലെ ശല്യക്കാരനാണെ'ന്ന് ഇ.കെ.നായനാർ കരുണാകരനോടു പറഞ്ഞത് തനിക്കൊരു സർട്ടിഫിക്കറ്റായിരുന്നുവത്രേ. രാഷ്ട്രീയഗുരുവായ കെ.കരുണാകരൻ, എ.കെ.ആന്റണി, ബേബിജോൺ, സി.എച്ച്. മുഹമ്മദ് കോയ, കെ.ആർ.ഗൗരിയമ്മ, ഉമ്മൻചാണ്ടി ഇങ്ങനെ, 'സഭയിലെ പിൻബഞ്ചിലിരുന്ന' തനിക്ക് പ്രചോദനമായവർ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ കോലാഹലങ്ങളൊന്നുമില്ലാതെ പഴയ നിയമസഭയിലേക്ക് ശാന്തിനഗറിൽനിന്നു നടന്നു വന്നിരുന്ന ഇ.എം.എസിനെ മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ആർ.ശക്തിധരൻ ഓർത്തെടുത്തു. എംഎൽഎമാരോടു ചേർന്നിരുന്ന ആ സഭാഹാളിൽ അവർക്ക് ചോദ്യങ്ങൾ എഴുതിനല്കി പത്രപ്രവർത്തകർ ഒപ്പിച്ച കുസൃതികളും അദ്ദേഹം ഓർമ്മിച്ചു.


നിയമസഭയെന്ന സർവകലാശാലയിലെ പൂർവവിദ്യാർഥികൾ കാട്ടിയ നല്ല മാതൃകകളാണ് തങ്ങളും പിന്തുടരുന്നതെന്ന് കൂടിച്ചേരൽ ഉദ്ഘാടനംചെയ്ത് സ്പ‌ീക്കർ എ.എൻ.ഷംസീർ പറഞ്ഞു.


പൂർവികരുടെ അനുഭവസമ്പത്തുകൊണ്ട് ഒരു പ്രയോജനവുമില്ലാതെപോകരുതെന്നും കൂട്ടായ്‌മയെ നിയമസഭയുടെ ഭാഗമാക്കണമെന്നും മുൻ സ്‌പീക്കർ എം.വിജയകുമാർ പറഞ്ഞു. ഏതു സാഹചര്യത്തിലായാലും സമ്മേളനം ബഹിഷ്‌കരിക്കുന്നതും നിർത്തിവെക്കുന്നതും ശരിയല്ലെന്ന് മുൻ സ്‌പീക്കർ എൻ.ശക്തൻ ഓർമ്മിപ്പിച്ചു.


നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്‌ണകുമാർ, മുൻ നിയമസഭാ സെക്രട്ടറി ആർ.രാജേന്ദ്രബാബു, സ്പെഷ്യൽ സെക്രട്ടറി ഷാജി സി.ബേബി, മുൻ ജോയിന്റ് സെക്രട്ടറി എസ്.ജയശ്രീ എന്നിവരും സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2