
ചെന്നൈ: കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പദ്ധതികൾക്ക് ബജറ്റിൽ അനുവദിച്ച തുക വെട്ടിക്കുറയ്ക്കില്ലെന്ന് ദക്ഷിണ റെയിൽവേ. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ തെറ്റിദ്ധാരണയിൽനിന്ന് ഉടലെടുത്തതാണെന്നാണ് റെയിൽവേയുടെ വിശദീകരണം.
കേരളത്തിലെ മൂന്നെണ്ണമടക്കം 12 പദ്ധതികളിൽനിന്നായി 727,79 കോടിരൂപ തിരിച്ചുപിടിക്കാൻ ശുപാർശ ചെയ്‌തുകൊണ്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് റെയിൽവേ ബോർഡിന് കത്തയച്ചെന്ന വാർത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നടപ്പുവർഷത്തെ കേന്ദ്രബജറ്റിൽ വകയിരുത്തിയ ധനവിഹിതം പിൻവലിച്ച് മറ്റു പദ്ധതികൾക്ക് ചെലവഴിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
വിവിധ പദ്ധതികൾക്കായി അനുവദിച്ചതുക സാമ്പത്തികവർഷത്തിന്റെ നടപ്പുപാദത്തിൽ ചെലവഴിച്ചില്ലെങ്കിൽ വിനിയോഗം അടുത്ത പാദത്തിലേക്കുമാറ്റാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് കത്തയക്കുന്നത് പതിവാണെന്ന് റെയിൽവേയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇത്തരമൊരു പതിവ് കത്താണ് തെറ്റിദ്ധാരണയ്ക്കു കാരണമായതെന്നും അത് ബജറ്റ് വിഹിതം പിൻവലിക്കാനുള്ള നിർദേശമല്ലെന്നും റെയിൽവേ പറയുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെയിൽവേ പദ്ധതികൾക്കുള്ള വിഹിതം ബജറ്റിൽ നിർദേശിച്ചതുപോലെത്തന്നെ തുടരുമെന്നും റെയിൽവേ വ്യക്തമാക്കി.
കേരളത്തിൽ അങ്കമാലി-ശബരിപാതയ്ക്ക് നീക്കിവെച്ച തുകയിൽനിന്നും 20 കോടി രൂപയും തിരുനാവായ ഗുരുവായൂർ പാതയ്ക്ക് നീക്കിവെച്ച തുകയിൽനിന്നും 32.70 കോടി രൂപയും പാത ഇരട്ടിപ്പിക്കാൻ അനുവദിച്ച 26.82 കോടി രൂപയും തിരിച്ചുപിടിക്കാനുള്ള നിർദേശം കത്തിൽ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ വിവിധ പദ്ധതികൾക്ക് അനുവദിച്ച തുകയിൽനിന്ന് പണം പിൻവലിക്കാനും നിർദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും എംപിമാർ ഈ നീക്കത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group