
കുമരകം രാപകൽ അധ്വാനിച്ചാലും കുമരകം കെഎസ്ഇബി ഓഫിസിലെ ജീവനക്കാർക്ക് ഒടുവിൽ ചീത്തപ്പേരുമാത്രമാണ് ഫലം. തുടർച്ചയായ മഴയിൽ തകരാറിലാകുന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജോലിയിലുള്ള ജീവനക്കാർ പണിപ്പെടുമ്പോഴും ജീവനക്കാരുടെ അഭാവം വെല്ലുവിളിയാകുകയാണ്. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളും ആർപ്പൂക്കര അയ്മനം പഞ്ചായത്തുകളുടെ യഥാക്രമം രണ്ട് വാർഡുകളും മൂന്ന് വാർഡുകളും അടങ്ങുന്നതാണ് കുമരകം വൈദ്യുതി ഓഫീസിൻ്റെ പ്രവർത്തനപരിധി. മഴ കനത്തതോടെ വൈദ്യുതി തകരാറുകളും വർധിച്ചു. എന്നാൽ ആവശ്യത്തിന് ജീവനക്കാരോ, വാഹനങ്ങളോ ഇല്ലാത്തതിനാൽ
സമയത്ത് എത്തിച്ചേരുവാൻ സാധിക്കുന്നില്ല. കോട്ടയം നഗരസഭയുടെ അതിർത്തിയായ തിരുവാർപ്പിൽനിന്ന് ആരംഭിച്ച് വൈക്കം അതിർത്തിയായ വെച്ചൂർ വരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുവാൻ ഒരു ജീപ്പും ഒരു എൻജിൻ ഘടിപ്പിച്ച വള്ളവും മാത്രമാണ് ഇവർക്കുള്ളത്. അഞ്ചു ഓവർസിയർമാരും പത്ത് ലൈൻമാൻമാരുമാണ് ആകെ ജീവനക്കാർ. ദിവസങ്ങളായി തുടരുന്ന കാറ്റിലും മഴയിലും 22 പോസ്റ്റുകൾ ഒടിഞ്ഞുവീണു. 40-ൽ അധികം സ്ഥലത്ത് വൈദ്യുതി കമ്പികൾ പൊട്ടിവീണു. പാടശേഖരങ്ങളിൽ സ്ഥിതിചെയ്യുന്ന വൈദ്യുതിത്തൂണുകൾ 20 ശതമാനത്തോളം ചരിഞ്ഞനിലയിലാണ്. അതിനാൽ ഈ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രവർത്തനമേഖലയ്ക്ക് അനുസൃതമായ ജീവനക്കാർ ഇല്ലാത്തതും മുൻകാലങ്ങളെ അപേക്ഷിച്ച് ആവശ്യത്തിന് കരാർ തൊഴിലാളികൾ ഇല്ലാത്തതും ജോലികൾ വൈകുന്നതിന് കാരണമാകുന്നു. വൈദ്യുതി ബോർഡ് നിശ്ചയിച്ചിട്ടുള്ള വാഹനക്കരാറിലെ നിരക്ക് കുറവായതിനാൽ ഗതാഗത സൗകര്യത്തിന് കൂടുതൽ വാഹനങ്ങൾ ഏറ്റെടുക്കുവാനും കഴിയില്ല. പലപ്പോഴും ഡ്യൂട്ടിയിലുള്ള ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥിതിയാണ്. ദുരന്തനിവാരണത്തിൻ്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ കുമരകത്ത് നിയോഗിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group