
തിരുവനന്തപുരം: 'ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരണം' എന്നതാണ് നിലമ്പൂർ
ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയത്തിൽ സിപിഎം സ്വീകരിച്ച രീതി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് കുറച്ചുകാലമായി സ്വീകരിക്കുന്നരീതി നിലമ്പൂരിലും അവർ ഏതാണ്ട് പാലിച്ചു. എന്നാൽ, ആ പ്രഖ്യാപനത്തിനുശേഷമുണ്ടായ രാഷ്ട്രീയസാഹചര്യം സിപിഎമ്മിൻ്റെ സ്ഥാനാർഥിനിർണയത്തെയും സ്വാധീനിച്ചു.
സർക്കാരിനെയും എൽഡിഎഫിനെയും വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച പി.വി. അൻവറിനെ തളയ്ക്കുകയെന്നതാണ് നിലമ്പൂർ കളത്തിൽ പോരിനിറങ്ങുന്പോൾ സിപിഎമ്മിൻ്റെ പ്രഥമപരിഗണന. അതിന് ഇടതുവോട്ടുകൾക്കൊപ്പം, മറുപക്ഷത്തെയും സ്വാധീനിക്കാനാവുന്ന പൊതുസ്വതന്ത്രനെ പരീക്ഷിക്കാമെന്ന ആലോചനയിലേക്ക് പാർട്ടി നീങ്ങിയതും അങ്ങനെയാണ്. അതിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ നിലമ്പൂരിൽ ചുമതലക്കാരനാക്കുകയും ചെയ്‌തു. എന്നാൽ, യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് വന്നതോടെ, രാഷ്ട്രീയം ആകെ മാറി. പോരിന് പാർട്ടിസ്ഥാനാർഥി ഇറങ്ങിയാൽ നിലമ്പൂർ പിടിക്കാൻ എൽഡിഎഫിന് കഴിയുമെന്ന വിലയിരുത്തലിലേക്ക് സിപിഎം എത്തി.
സ്വരാജിനോട് നിലമ്പൂരിൽ സ്ഥാനാർഥിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വിളിച്ചറിയിച്ചത്. പിന്നാലെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് തീരുമാനവും വന്നു.
സിപിഎം വിലയിരുത്തൽ
* അൻവറും യുഡിഎഫും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനാൽ കരുത്തനായ സ്ഥാനാർഥിയാണെങ്കിൽ ഇടതുപക്ഷത്തിന് വിജയിക്കാനാകുന്ന സാഹചര്യമാണ്. അൻവർതന്നെ നടത്തിയ സർവേയനുസരിച്ച് എൽഡിഎഫിനാണ് വിജയസാധ്യത. ഇടതുപക്ഷത്തുനിന്ന് വോട്ടുഭിന്നിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അൻവർ. യുഡിഎഫ് വോട്ടുകൾ ഭിന്നിക്കാൻ സാധ്യത ഏറെയുമാണ്. മണ്ഡലം പിടിച്ചാൽ എൽഡിഎഫിനും സർക്കാരിനും വലിയ രാഷ്ട്രീയനേട്ടമാകും
* സിപിഎം സ്ഥാനാർഥിയെ തേടിനടക്കുന്നുവെന്ന പരിഹാസപ്രചാരണം യുഡിഎഫ് സൈബറിടങ്ങളിൽ വ്യാപകമായിരുന്നു. പൊതുസ്വതന്ത്രരെ നിർത്തിയാലും ഈ ആക്ഷേപത്തിൻ്റെ ചുവടുപിടിച്ചാകും തുടർപ്രചാരണം
* പൊതുസ്വതന്ത്രനെ നിർത്തി വിജയിക്കുന്നതിനേക്കാളും രാഷ്ട്രീയനേട്ടം പാർട്ടിസ്ഥാനാർഥിയിലൂടെ ഉണ്ടാക്കാനാകും. സ്വരാജിന് സൈബറിടത്തിലും യുവജനങ്ങൾക്കിടയിലും പാർട്ടിപ്രവർത്തകരിലും ആവേശമുണ്ടാക്കാനാകും

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group