
പുല്പള്ളി: നെല്ലുസംഭരിക്കുന്നതിനായി സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുകാരുടെ നിസ്സഹകരണത്താൽ കൊയ്‌ത് മെതിച്ചുവെച്ച നെല്ലുമുഴുവൻ മഴയത്ത് നശിക്കുമോയെന്ന ആധിയിലാണ് കർഷകർ പെരിക്കല്ലൂർ വരവൂർ പാടശേഖരത്തിലെ നാൽപ്പതോളം കർഷകരാണ് കൊയ്തെടുത്ത നെല്ല് സപ്ലൈകോ സംഭരിക്കുന്നതിനായി കാത്തിരിക്കുന്നത്. ഇതിനിടെ മഴ കനത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഈർപ്പംതട്ടിയാൽ നെല്ല് മുളച്ചുപോകും.
സപ്ലൈകോയ്ക്ക് നെല്ല് വിൽക്കുന്നതിനുള്ള നടപടികളെല്ലാം കർഷകർ പൂർത്തിയാക്കിയെങ്കിലും നെല്ല് കൊണ്ടുപോകാൻ മില്ലുകാർ തയ്യാറല്ല. സപ്ലൈകോ അധികൃതർ നൽകിയ വിവരപ്രകാരം നാലുമില്ലുകാരെ ബന്ധപ്പെട്ടുനോക്കിയെങ്കിലും അവരാരും നെല്ലെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് വരവൂർ പാടശേഖരത്തിലെ കർഷകർ പറയുന്നത്. കിലോയ്ക്ക് 28.30 രൂപ നിരക്കിൽ കർഷകരിൽനിന്ന് നെല്ലുസംഭരിക്കാമെന്നായിരുന്നു സപ്ലൈകോ കരാറുണ്ടാക്കിയിരുന്നത്. ഇത്തവണ 40 ഏക്കറിലാണ് വരവൂർ പാടത്ത് പുഞ്ചക്കൃഷിയിറക്കിയത്. രണ്ടാഴ്ചമുൻപ് കൊയ്ത്‌ത് ഏകദേശം പൂർത്തിയാക്കി. ഇനി ഏഴേക്കറിലെ വിളവെടുപ്പുകൂടി ബാക്കിയുണ്ട്.
പാടത്തിനുസമീപത്തെ കളങ്ങളിലാണ് കർഷകർ നെല്ല് സൂക്ഷിച്ചിരിക്കുന്നത്. മഴ കനത്തതോടെ നെല്ല് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് ടാർപോളിൻ ഷീറ്റിട്ടുമൂടി സംരക്ഷിച്ചുവരുകയാണ്. പരിമിതമായ സൗകര്യങ്ങളിൽ നെല്ലുണക്കാൻ കഴിയാത്തതിനാൽ മുളപൊട്ടുമെന്ന ആശങ്കയിലാണ് കർഷകർ. ഈ നില തുടർന്നാൽ, നെല്ല് നനയാതെ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത കർഷകർക്ക് കിട്ടുന്ന വിലയ്ക്ക് സ്വകാര്യമില്ലുകൾക്ക് വിൽക്കേണ്ടിവരും.
സപ്ലൈകോയ്ത്ത് നെല്ല് വിറ്റുകിട്ടുന്ന പണംകൊണ്ടുവേണം അടുത്ത നഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ നടത്താനെന്നാണ് കർഷകർ പറയുന്നത്. പലരും വായ്പയെടുത്തുംമറ്റുമാണ് കൃഷിയിറക്കിയത്. മഴനനഞ്ഞ് നെല്ല് നശിച്ചുപോയാൽ ഇവരുടെ പ്രതീക്ഷകളെല്ലാം തകിടംമറിയും. കർണാടകയോട് ചേർന്നുകിടക്കുന്ന പെരിക്കല്ലൂരിലെ വരവൂർ പാടത്ത് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇത്തവണയും കർഷകർ ദിവസങ്ങളോളം പാടത്ത് കാവൽകിടന്നാണ് നെല്ല് വിളവെടുപ്പിന് പാകമെത്തിച്ചത്. മഴയത്ത് നെല്ല് അധികനാൾ സൂക്ഷിക്കാനാവാത്ത സാഹചര്യത്തിൽ നെല്ലുസംഭരണം വേഗത്തിലാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group