
മൂടാടി: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കിയ നടപടി പിൻവലിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതോടൊപ്പം നിർത്തലാക്കിയ കണ്ണൂരിലെ ചിറക്കൽ സ്റ്റേഷനും പുനരാരംഭിക്കും. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിന് നൽകിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. തൊട്ടുപിന്നാലെ വ്യാഴാഴ്ച്‌ച രാത്രി ഏഴു മണിക്ക് കണ്ണൂർ-കോഴിക്കോട് മെമു വെള്ളറക്കാട് സ്റ്റേൽനിൽ നിർത്തി. ഇവിടെ ടിക്കറ്റ് വില്ലന വെള്ളിയാഴ്‌ച പുനരംരംഭിക്കും.
മേയ് 25-ന് ഇരു സ്റ്റേഷനുകളുടെയും പ്രവർത്തനം നിർത്തിയിരുന്നു. കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറാണ് ഇവിടെ നിർത്തിയ അവസാനവണ്ടി. ട്രെയിൻ ഹാൾട്ട് പൂട്ടി താക്കോൽ ഏൽപ്പിക്കാൻ കമ്മിഷൻ ഏജൻറുകൾക്ക് നിർദേശം നൽകിയതോടെയാണ് സ്റ്റേഷൻ പ്രവർത്തനം നിലച്ചത്. ഇതോടെ ഒട്ടേറെ യാത്രക്കാർക്ക് ദുരിതമായി. റോഡുവികസനവുമായി ബന്ധപ്പെട്ട നിർമാണജോലി നടക്കുന്ന ദേശീയപാതയിലൂടെയുള്ള യാത്രയും വഴിമുട്ടിയ സമയത്തായിരുന്നു റെയിൽവേസ്റ്റേഷൻ അടച്ചത്.
മൂടാടിയിൽ സർവകക്ഷി കർമസമിതി പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. സ്റ്റേഷന് ഏറ്റവുംകൂടുതൽ വരുമാനം നൽകിയിരുന്ന കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ കണ്ണൂർ ട്രെയിനുകൾ കോവിഡ്‌കാലത്ത് നിർത്തലാക്കിയതോടെ ഇവിടെയും വരുമാനംകുറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞാണ് സ്റ്റേഷൻ നിർത്തലാക്കിയത്. വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എംപിമാരുടെ യോഗത്തിലും വടകര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവേളയിലും വെള്ളറക്കാട് ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ കോവിഡ്‌കാലത്ത് നിർത്തലാക്കിയ ട്രെയിൻസ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പുനൽകിയ റെയിൽവേ അധികാരികൾ സ്റ്റേഷൻതന്നെ പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചത്.
ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ നിർത്തലാക്കിയതിനുശേഷം വരുമാനം കുറഞ്ഞു എന്ന ന്യായംപറഞ്ഞ് സ്റ്റേഷനുകൾ പൂട്ടുവാനുള്ള റെയിൽവേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്‌പദവുമാണെന്ന് എംപി വിമർശിച്ചിരുന്നു.
കഴിഞ്ഞ അറുപതുവർഷത്തിലേറെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി പ്രവർത്തിച്ചുവരുന്ന വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ്റെ പ്രവർത്തനം തുടരണമെന്ന് കാനത്തിൽ ജമീല എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.
60 വർഷങ്ങൾക്കുമുൻപ് കേളപ്പജി മുൻകൈയെടുത്ത് സ്ഥാപിച്ച വെള്ളറക്കാട് സ്റ്റേഷൻ കോവിഡിന് മുൻപുവരെ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സ്റ്റേഷനുകളിൽ ഒന്നായിരുന്നു. നിർത്തലാക്കിയ നടപടി പിൻവലിച്ചെങ്കിലും തുടർനടപടികളെന്തെന്ന് വ്യക്തമല്ല. എത്രയും പെട്ടെന്ന് സ്റ്റേഷൻ പ്രവർത്തനം തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചേമഞ്ചേരിയും ജാഗ്രതയിലാണ്
ചേമഞ്ചേരി: വരുമാനംമാത്രം ലക്ഷ്യമാക്കിയാണ് ട്രെയിൻ ഹാൾട്ടുകളുടെ നിലനിൽപ്പെങ്കിൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനെയും ഭാവിയിൽ ബാധിച്ചേക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. നിർത്തലാക്കിയ മുഴുവൻ വണ്ടികളും പുനഃസ്ഥാപിക്കണമെന്നആവശ്യം ശക്തമായുണ്ട്.
സ്വാതന്ത്ര്യസമര സ്‌മാരകംകൂടിയാണ് ചേമഞ്ചേരി സ്റ്റേഷൻ. നേരത്തേ നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് പുനഃസ്ഥാപിക്കുകതന്നെയാണ് വരുമാനം വർധിപ്പിക്കാനുള്ള മാർഗം. ഈ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചതിനുശേഷം നിലനിർത്താൻ ആവശ്യമായ ചുരുങ്ങിയ വരുമാനം എത്രയെന്ന് വ്യക്തമായാൽ അത് ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയക്കൂട്ടായ്‌മയ്ക്ക് നടത്താൻ സാധിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.
ട്രെയിനിന് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, സന്നദ്ധസംഘടനകൾ, ഇതരകൂട്ടായ്‌മകൾ, വ്യക്തികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഒറ്റയ്ക്കും കൂട്ടായും റെയിൽവേ അധികൃതരിൽ സമ്മർദം ചെലുത്തിവരുകയാണ്.
എംപി, എംഎൽഎ എന്നിവരും ഇവർക്കൊപ്പമുണ്ട്. 2022 ഓഗസ്റ്റിലാണ് റെയിൽവേ സ്റ്റേഷൻ സംരക്ഷണത്തിനായി കൂട്ടായ്‌മ രൂപവത്കരിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group