
പാനൂർ: മഞ്ഞൾക്കൃഷിയിൽ സ്വയംപര്യാപ്‌തതയിലേക്ക് നീങ്ങുന്ന കണ്ണനോട് വാർഡിന് വിദ്യാർഥികളുടെ കൈത്താങ്ങും. കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് മഞ്ഞൾകൃഷിയിൽ മത്സരാടിസ്ഥാനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയത്.
മഞ്ഞൾ സ്വയംപര്യപ്‌തത ലക്ഷ്യമിട്ട് രണ്ടുവർഷം മുൻപ് തുടങ്ങിയ സീഡ് ഗ്രാമം പദ്ധതിയിലാണ് കുട്ടിക്കർഷകരും ഒത്തുചേർന്നത്. മെമ്പർ ഇനിഷ്യേറ്റിവ് പദ്ധതി പ്രകാരം വാർഡിലെ 400 വീടുകളിൽ മഞ്ഞൾ കൃഷിചെയ്‌തിരുന്നു. ആദ്യവർഷം ആയിരം കിലോഗ്രാം മഞ്ഞൾ ലഭിച്ചു. ഈ വർഷം ഉത്പാദനം രണ്ടായിരം കിലോയായി. വിപണനസൗകര്യം ഉൾപ്പെടെ ഒരുക്കി കൃഷി വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്.
വാർഡ് അംഗം ഫൈസൽ കൂലോത്തിൻ്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത മത്സരം കഴിഞ്ഞ ജൂൺ മാസമാണ് തുടങ്ങിയത്. വാർഡ് വാട്‌സാപ്പ് ഗ്രൂപ്പ് വഴി രജിസ്റ്റർ ചെയ്ത 32 കുട്ടികളെ ഏഴുടിമുകളായി തിരിച്ചു. ഓരോ ടീമിനും പരിശീലകരെയും നിയമിച്ചു. ഇതിൽ കുന്നോത്തുപറമ്പ് പഞ്ചായത്ത് വിദ്യാർഥി കർഷക അവാർഡ് ജേതാവായ മർവ ജെബിൻ പൊതിയേടത്തും വാർഡിലെ കർഷക പ്രതിഭയായ 78-കാരനായ സി.കെ. കുഞ്ഞിക്കണ്ണനും ഉൾപ്പെടും. അണലാട്ട് കദീശ അനുവദിച്ച സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കുകയും ഓരോ ടീമിനും രണ്ട് കിലോ വീതം ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻ്റെ പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്ത് നൽകുകയും ചെയ്തു. ജൈവകൃഷിരീതിയാണ് സ്വീകരിച്ചത്.
ടീം ഇതൾ 21.5 കിലോ വിളവെടുത്ത് ഒന്നാം സ്ഥാനവും ടീം ഗ്രാമശ്രീ 15.50 കിലോ വിളവെടുത്ത് രണ്ടാം സ്ഥാനവും നേടി. ആകെ 80 കിലോഗ്രാം മഞ്ഞൾ ലഭിച്ചു. വിളവെടുത്ത മഞ്ഞൾവിത്ത് കുട്ടികൾക്കായി വീട്ടിൽ കൃഷിചെയ്യാൻ വീതിച്ച് നൽകി. അടുത്തവർഷവും കൃഷി തുടരും. മഞ്ഞൾ പൊടിപ്പിച്ച് പായ്ക്കറ്റിലാക്കി സമീപ വിദ്യാലയങ്ങളിൽ പാചകാവശ്യത്തിന് നൽകാനുള്ള തുടർ പ്രവർത്തനമാണ് നടക്കുക. ഇനി കടയിൽനിന്ന് മഞ്ഞൾ വാങ്ങില്ലെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.
വിളവെടുപ്പിൽ വികസനകാര്യ ക്ഷേമസമിതി സ്ഥിരം അധ്യക്ഷ എൻ.പി. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അധ്യക്ഷ പി. മഹിജ, ഖദീജ തെക്കയിൽ, കെ.സി. ജിയേഷ്, കെ.പി. സഫരിയ, കെ. ജിഷ എന്നിവരും പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group