
അഗളി: അട്ടപ്പാടിയിൽ അഹാഡ്‌സ് പദ്ധതി നിർത്തലാക്കിയതോടെ വരുമാനം കുറഞ്ഞതായി ആദിവാസികൾ. മേലേ മുള്ളി ഉന്നതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷൻ സന്ദർശിച്ചപ്പോഴാണ് പരാതി ഉന്നയിച്ചത്. കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ്റെ നേതൃത്വത്തിലാണ് അഗളി മിനിസിവിൽസ്റ്റേഷനിൽ അദാലത്ത് സംഘടിപ്പിച്ചത്.
ഒരാഴ്ചമുൻപ് കമ്മിഷൻ അട്ടപ്പാടി സന്ദർശിക്കുന്ന വിവരം ഐടിഡിപിയെ അറിയിച്ചിരുന്നെങ്കിലും വേണ്ടപ്രചാരണം നടത്തിയില്ലെന്നും അതുകാരണമാണ് പരാതി നൽകാൻ കൂടുതൽ പേരത്താത്തതെന്നും ചെയർമാൻ വിമർശിച്ചു. കമ്മിഷന് മുൻപാകെ ലഭിച്ച പഴയ 24 പരാതികളാണ് പരിഹരിച്ചത്. ഇതിൽ നാല് പരാതികൾ മാത്രമാണ് മുഴുവനായി പരിഹരിക്കാത്തത്. റവന്യൂ ഒൻപത്. പോലീസ് 10, വനം ഒന്ന്, പട്ടികവർഗ വകുപ്പ് ഒന്ന്, കെഎസ്ഇബി രണ്ട്, ഡെയറി വകുപ്പ് ഒന്ന് എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചിരുന്നത്. വ്യാഴാഴ്‌ച 10.30-ഓടെ പരാതിപരിഹാര അദാലത്ത് ആരംഭിച്ചു.
ഉച്ചയ്ക്ക് മൂന്നുമണിയോടെ മേലെ മുള്ളി ഉന്നതി കമ്മിഷൻ സന്ദർശിച്ചു. തൊഴിലുറപ്പല്ലാതെ മറ്റു ജോലികളൊന്നും കിട്ടുന്നില്ലെന്നും അഹാഡ്‌സ് നിർത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആദിവാസികൾ പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല, അങ്കണവാടി കെട്ടിടമില്ല. ശോച്യാവസ്ഥയിലാണ് വീടുകളെന്നും ഉന്നതിയിലുള്ളവർ പറഞ്ഞു.
അഹാഡ്‌സ് നിർത്തലാക്കിയത് എന്തുസാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് കമ്മിഷൻ ചെയർമാൻ പറഞ്ഞു. പട്ടികവർഗവകുപ്പും തദ്ദേശവകുപ്പും ഏകോപനത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും ചെയർമാൻ പറഞ്ഞു. ആദിവാസി ഇരുള വിഭാഗത്തിൻ്റെ ഉന്നതിയാണ് വ്യാഴാഴ്ച സന്ദർശിച്ചത്. വെള്ളിയാഴ്‌ച ആദിവാസി മുഡുഗ, കുറുമ്പ വിഭാഗക്കാരുടെ ഉന്നതികളായ മുക്കാലിയും ആനവായും സന്ദർശിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group