
പിലാക്കാവ്: പിലാക്കാവ് മണിയൻകുന്നിൽ കണ്ട കടുവയ്ക്കായി തിരച്ചിൽ നടത്തി. ശനിയാഴ്‌ച വൈകിട്ട് ആറോടെയാണ് കടുവയെ കണ്ടത്. വനാതിർത്തിയിലെ നീരുറവയിൽനിന്ന് കുടിവെള്ളം തിരിച്ചുവിടാൻ പോയ പ്രദേശവാസി വട്ടക്കുനി ജോൺസണാണ് കടുവയെ കണ്ടത്. മൊബൈൽ ക്യാമറയിൽ പകർത്തിയ കടുവയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് രാത്രിയോടെ വിവരം പുറത്തറിഞ്ഞത്. കടുവയിറങ്ങിയ വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി.
രണ്ടുദിവസം മുൻപ് ജോൺസൻ്റെ വളർത്തു നായയെ കടുവ പിടികൂടിയിരുന്നു. തുടർന്ന് വനം വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവാഭീതിയെത്തുടർന്ന് ഞായറാഴ്ചയും വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ, തൃശ്ശിലേരി സെക്‌ഷൻ വനപാലകരും നോർത്ത് വയനാട് ആർആർടി സംഘവുമാണ് തിരച്ചിൽ നടത്തിയത്.
മഴ പെയ്തതിനാൽ കാല്പാടുകളൊന്നും കണ്ടെത്താനായില്ല. സമീപപ്രദേശത്ത് 10 ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. ഡേറ്റാബാങ്കിൽ ഉൾപ്പെടാത്ത കടുവയാണോ എന്നും സംശയമുണ്ട്.
കഴിഞ്ഞ ജനുവരിയിൽ പിലാക്കാവ് പഞ്ചാരക്കൊല്ലി തറാട്ട് രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന കടുവയെ അടിയന്തരമായി തുരത്തണമെന്നും കൂടുതൽ വാച്ചർമാരെ നിയമിച്ച് വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group