
അമ്പലപ്പുഴ സപ്ലൈകോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാരുടെ കടുത്തചൂഷണത്തിൽ വലയുന്ന കർഷകർക്ക് ആശ്വാസം പകർന്ന് കൃഷിവകുപ്പ്. ചരിത്രത്തിലാദ്യമായി കൃഷിവകുപ്പ് നേരിട്ട് കർഷകരിൽനിന്ന് നെല്ലുസംഭരിച്ചുതുടങ്ങി. സംഭരിക്കുന്ന നെല്ലിൻ്റെ വില ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലെത്തും.
ആദ്യഘട്ടത്തിൽ നെല്ലുസംഭരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ കാട്ടുകോണം പാടശേഖരത്തിൽ നടപടികൾ വിലയിരുത്താൻ കൃഷിമന്ത്രി പി. പ്രസാദ് നേരിട്ടെത്തി, കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും കഠിനമായ ചൂടുമൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തരമുള്ള നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽനിന്നാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നെല്ലുസംഭരിക്കുന്നത്. പൊതുമേഖലാസ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡാണ് സംഭരിക്കുന്നത്.
ആദ്യഘട്ടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപ്പായിത്രക്കടവ്, കോലടിക്കാട്, ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് എന്നീ പാടശേഖരങ്ങളിൽനിന്നായി 450 ടൺ നെല്ലാണ് സംഭരിക്കുന്നത്. ഇതിലേക്കായി കൃഷിവകുപ്പിനു പ്രത്യേക പാക്കേജായി മൂന്നുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ വടക്കിൽ വിളവെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും മില്ലുകാർ സംഭരിക്കാതെ വന്നതോടെ കർഷകർ ദുരിതത്തിലായിരുന്നു. ഇവർ കൃഷിമന്ത്രിയെയടക്കം വിളിച്ച് വിഷമമറിയിച്ചിരുന്നു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി. ധ്യാനസുതൻ, കുഞ്ഞുമോൾ സജീവ്, ഓയിൽപാം സീനിയര് മാനേജർ എസ്. സന്തോഷ്കുമാർ, അസിസ്റ്റൻറ് മാനേജർ ബിബിൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി, ഡിഡിമാരായ സ്‌മിത, ക്യൂനോ, അമ്പലപ്പുഴ കൃഷി അസിസ്റ്റൻറ് ഡയറക്‌ടർ ജെ. സരിതാമോഹൻ, കൃഷി ഓഫീസർ നജീബ് മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പിആർഎസ് വേണ്ടാ
സപ്ലൈകോ മുഖേന നെല്ലുസംഭരിക്കുമ്പോൾ കർഷകർക്ക് പിആർഎസ് നൽകുകയും കർഷകർ ഇത് ബാങ്കിൽ നൽകുമ്പോൾ വായ്‌പയായി നെല്ലുവില ലഭിക്കുകയുമാണ് ചെയ്യുന്നത്.
ഈ തുക സർക്കാർ പലിശസഹിതം ബാങ്കിനുനൽകും. പുതിയ സംവിധാനത്തിൽ നെല്ലെടുക്കുന്ന സമയത്തുതന്നെ കർഷകരുടെ അക്കൗണ്ട് വിവരങ്ങൾ ഓയിൽപാം ശേഖരിക്കും.
പിന്നീട് കൃഷിവകുപ്പ് കൃഷിഭവൻ മുഖേന കർഷകരുടെ അക്കൗണ്ടിലേക്ക് പൈസ എത്തിക്കും. സംഭരണത്തിനുള്ള ചുമതലമാത്രമാണ് ഓയിൽപാമിനുള്ളത്.
മില്ലുകാരുടെ ദയാദാക്ഷിണ്യത്തിന് കർഷകരെ വിട്ടുകൊടുക്കാനാകില്ല-പി.
മില്ലുകാരുടെ ദയാദാക്ഷിണ്യത്തിന് കർഷകരെ വിട്ടുകൊടുക്കുകയല്ല വേണ്ടതെന്ന് സർക്കാർ ആലോചിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് നേരിട്ട് നെല്ലെടുക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഉപ്പുവെള്ളം കയറി എന്നതിന്റെ പേരിൽ നെല്ല് അപ്പാടെയും നിരസിക്കുന്ന മില്ലുകാരുടെ സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഗുണമേന്മയിൽ കുറവുണ്ടായാൽ അത് പരിശോധിച്ച് നെല്ലെടുക്കുക എന്നതായിരുന്നു കാലങ്ങളായി തുടരുന്ന രീതി. പരിശോധനപോലും നടത്താതെ മില്ലുകാർ മാറിനിൽക്കുന്ന അവസ്ഥ കർഷകരെ വലിയ പ്രതിസന്ധിയിലാക്കി.
വേനൽമഴ വരുമ്പോൾ കർഷകൻ നെല്ലുമായി പാടത്തുനിൽക്കേണ്ടിവരുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ അവസ്ഥതന്നെയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി ആലോചിച്ച് കർഷകരെ സഹായിക്കാൻ പദ്ധതി തയ്യാറാക്കിയത്.
മില്ലുകാർക്ക് 20 ശതമാനത്തിലേറെ കിഴിവ് നൽകേണ്ടിവന്നത് കർഷകരുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കി. സംഭരിക്കുന്ന നെല്ലുകുത്തിയാൽ എത്ര അരികിട്ടുമെന്ന് സംശയമാണ്. എന്നാൽ, കർഷകർ നെല്ലുമായി വരമ്പത്ത് ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യത്തിനുമുന്നിൽ അവരെ സഹായിക്കാൻതന്നെ സർക്കാർ തീരുമാനിക്കുകയായിരുന്നു. പുടുകൂടിയതിന്റെ ഭാഗമായി വിളവ് മോശമായ കർഷകർക്ക് ഉഷ്‌ണതരംഗത്തിന്റെ പരിധിയിൽപ്പെടുത്തി ഇൻഷുറൻസിലൂടെ നഷ്ടം പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group