
ചെറുവത്തൂർ ദേശീയപാത പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ മറുനാടൻ തൊഴിലാളികൾ ചൊവ്വാഴ്‌ച പണിമുടക്കി. തൊഴിലിടത്തിൽ ആവശ്യമായ സുരക്ഷയില്ലെന്ന് ആരോപിച്ചും കഴിഞ്ഞ ദിവസം മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ കരാർ കമ്പനി സഹായധനം നൽകണമെന്നും ആവശ്യപ്പെട്ടാണ് നൂറിലേറെവരുന്ന തൊഴിലാളികൾ പണിമുടക്കിയത്. തിങ്കളാഴ്‌ച അപകടം നടന്ന മട്ടലായിയിൽ രാവിലെ തൊഴിലാളികൾ ഒത്തുകൂടി, കാര്യങ്കോട് പാലം മുതൽ ആണൂർ പാലം വരെ തൊഴിലെടുക്കുന്നവരാണ് പണിമുടക്കിയത്. ഇവരിലേറെയും കൊൽക്കത്ത സ്വദേശികളാണ്.
തിങ്കളാഴ്‌ച മരിച്ച മുൻതാജ് മീറും പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് തൊഴിലാളികളും ഇവരുടെ നാട്ടുകാരാണ്. മൂന്നുമാസം മുൻപ് വിവാഹിതനായ മുൻതാജ് കേരളത്തിലെത്തിയിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. പണിമുടക്കിൽനിന്നും തൊഴിലാളികളെ പിന്തിരിപ്പിക്കാൻ കരാർ കമ്പനി അധികൃതർ നടത്തിയ ശ്രമം ഫലം കണ്ടില്ല. മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ ചെലവ് കമ്പനി വഹിക്കും. ആസ്‌പത്രിയിലെത്തിയ സഹോദരന്റെ കൈവശം 50,000 രൂപ ഏൽപ്പിക്കും. തുടങ്ങിയ സൗകര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് വർക്‌സ് മാനേജർ ഇമാനുവൽ തൊഴിലാളികളെ അറിയിച്ചു.
ഇതിൽ തൊഴിലാളികൾ തൃപ്‌തരായില്ല. ഇൻഷൂറൻസ് തുക കൂടാതെ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ദേശീയപാത പ്രവൃത്തി നടക്കുന്ന തൊഴിലിടങ്ങളിൽ സുരക്ഷിതത്വമില്ലെന്നും ഇതിന് മുൻപും പല തവണ അപകടമുണ്ടായിട്ടുണ്ടെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നതെന്നും തൊഴിലാളിയായ എം.ഡി. അലാവുദീൻ പറഞ്ഞു. ആവശ്യം അംഗീകരിക്കുന്നതുവരെ പണിമുടക്കിൽനിന്നും പിന്നാക്കം പോവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
നടന്നത് സംഭവിക്കാൻ പാടില്ലാത്തത് -മേഘ കമ്പനി
മട്ടലായിയിലുണ്ടായ അപകടം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മേഘ കമ്പനി അധികൃതർ.
അപകടം നടന്നയുടനെ കമ്പനി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചു. മൂന്നുപേരിൽ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ച തൊഴിലാളിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. സഹോദരൻ ഉൾപ്പെടെ സ്ഥലത്തെത്തി. മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കി. ഇതിനായി 1.25 ലക്ഷം രൂപ നൽകി. ഇതുൾപ്പെടെ 5.25 ലക്ഷം രൂപ ഉടനടി സഹായം നൽകും. കമ്പനിയുടെ ഇൻഷുറൻസ് തുക എട്ടുമുതൽ 15 ലക്ഷം രൂപവരെ കുടുംബത്തിന് ലഭിക്കുമെന്നും മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് ലെയ്‌സനിങ് ആൻഡ് വിജിലൻസ് ജനറൽ മാനേജർ അബ്‌ദുൾ നിസാർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group