
കണ്ണൂർ അഴീക്കൽ തുറമുഖ വികസനം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിക്കൽ തുറമുഖമാണ് കണ്ണൂരിൻ്റെ വികസനത്തിന് ഇനി ഏറ്റവും പ്രാധാന്യമുള്ള കാര്യം. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖത്തേക്കുള്ള റോഡ് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കസ്റ്റംസ് ഗവ. വെയർ ഹൗസ് നിർമിക്കുന്നതിനുള്ള ഭരണാനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖത്തിൻ്റെ ആഴം നിലനിർത്തുന്നതിന് കൃത്യമായി ഡ്രജ്ജിങ് നടന്നുപോകേണ്ടതുണ്ട്. പ്രത്യേക സാഹചര്യം വന്നപ്പോൾ ഇവിടെ ഉപയോഗിച്ചിരുന്ന ഡ്രജജർ മുതലക്കുഴിയിലേക്ക് എടുക്കേണ്ടിവന്നിട്ടുണ്ട്.
കസ്റ്റംസ് ക്ലിയറൻസ് ആവശ്യമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഇലക്ട്രോണിക്സ് ഡേറ്റ എൻട്രി സംവിധാനം അടിയന്തരമായി പ്രവർത്തിപ്പിക്കേണ്ട സാഹചര്യമില്ല. കസ്റ്റംസ് ക്ലിയറൻസ് ആവശ്യം വന്നാൽ അതു ചെയ്യാനുള്ള സംവിധാനം കോഴിക്കോട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിവിടെ ഏർപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. ഈ സാമ്പത്തികവർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്പോൾ അതുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ സംവാദത്തിൽ പങ്കെടുത്തു. ടി. പത്മനാഭൻ, എം. മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ. യു.സി. മജീദ്, കെ.കെ. മാരാർ, പി.കെ. മായിൻ മുഹമ്മദ്, ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, യങ് ഓൺട്രപ്രനേർഷിപ്പ് ഫോറം ചെയർമാൻ നിർമൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി ടി.വി. സുമ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് ടി.കെ. രമേശ് കുമാർ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടർ ഫാ. ഫിലിപ്പ് കാവിയൽ, ഫുട്‌ബോൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രജ്ഞൻ എം.ജി. മനോജ്, മീറ്റ് പ്രൊഡക്ട‌്‌സ് ഓഫ് ഇന്ത്യ മുൻ എംഎഡി ഡോ. പി.വി. മോഹനൻ, കണ്ണൂർ യൂണിവേഴ്‌സിറ്റി ചെയർപേഴ്‌സൺ കെ. ആര്യ എന്നിവർ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് സംവദിച്ചു.
പാകിസ്‌താന്റെ ആക്രമണത്തെ നല്ലരീതിയിൽ പ്രതിരോധിക്കാനായി-മുഖ്യമന്ത്രി
പാകിസ്താനിൽനിന്ന് ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള ആക്രമണം വരുന്നുവെന്നത് രാജ്യം ഗൗരവമായാണ് കണ്ടതെന്നും നല്ലരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ നടപടികളുടെ കൂടെ പൂർണമായും അണിനിരക്കുകയാണ്' എല്ലാ ഇന്ത്യാക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം അതി ഗുരുതരാവസ്ഥ നേരിടുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിൽ നമ്മുടെ ഒട്ടേറെ സഹോദരങ്ങൾക്ക് ജീവൻ വെടിയേണ്ടിവന്നിട്ടുണ്ട്. അവരുടെയെല്ലാം വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം ആക്രമണസംഭവത്തിൽ കടുത്ത പ്രതിഷേധവും ഉള്ളവരാണ് നാം. രാജ്യം അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും എങ്ങോട്ടേക്കാണെന്ന് പറയാൻ പറ്റാത്ത തരത്തിലുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. അയൽരാഷ്ട്രങ്ങളുമായി നല്ലബന്ധം പുലരണമെന്നാണ് നാം എല്ലാകാലത്തും ആഗ്രഹിക്കുന്നത്. പക്ഷേ, വിപരീതദിശയിലാണ് പാകിസ്താൻ കാര്യങ്ങൾ നീക്കുന്നത്. മന്ത്രിസഭാ വാർഷികവുമായി ബന്ധപ്പെട്ട പരിപാടി നേരത്തേ പ്രഖ്യാപിച്ചതാണ്. ഈ സാഹചര്യത്തിൽ കേരളം ഏതു രീതിയിൽ നീങ്ങണമെന്നതിനെ സംബന്ധിച്ച് ഈ പുതിയ സാഹചര്യം കൂടി പരിഗണിച്ച് തീരുമാനിക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് വിഷമം അനുഭവിക്കുന്നവർക്ക് ബന്ധപ്പെടാൻ രാജ്യം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി അന്വേഷണം വരുന്ന സാഹചര്യത്തിൽ സംസ്ഥാനം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്റെ കേരളം: പ്രദർശനം ഒഴികെ എല്ലാ പരിപാടികളും മാറ്റി
: ഓപ്പറേഷൻ സിന്ദുറിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ തീരുമാനം അനുസരിച്ച് ജില്ലയിലെ 'എൻ്റെ കേരളം' മേളയിലെ പ്രദർശനം ഒഴികെ എല്ലാ അനുബന്ധ പരിപാടികളും കലാസാംസ്‌കാരിക പരിപാടികളും മാറ്റിവെച്ചതായി സംഘാടകസമിതി കൺവീനറായ കളക്‌ടർ അരുൺ കെ. വിജയൻ അറിയിച്ചു. കളക്‌ടർ അരുൺ കെ. വിജയൻ സ്വാഗതവും ഡോ. വി. ശിവദാസൻ എം.പി. നന്ദിയും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group