
ആലത്തൂർ: നെല്ലുസംഭരണം അവസാനഘട്ടത്തിലെത്തിയിട്ടും കനറാ
ബാങ്കിലൂടെയുള്ള പിആർഎസ് വായ്‌പവിതരണത്തിൽ തീരുമാനമായില്ല. കരാർ പുതുക്കുന്നതിന് പലിശനിരക്കിൽ വർധന ആവശ്യപ്പെട്ടതിൽനിന്ന് കനറാ ബാങ്ക് പിന്നോട്ടുപോയിട്ടില്ല. മന്ത്രിസഭ ഉപസമിതിയും ധനകാര്യസെക്രട്ടറിയും ഈ ആവശ്യത്തിൽ ഇളവ് വരുത്താൻ അഭ്യർഥിച്ചിരുന്നു. മാർച്ച് 31 വരെ സ്ഥിരീകരിച്ച പിആർഎസുകൾക്ക് നെല്ലുവില വിതരണം ചെയ്‌തുതുടങ്ങിയെങ്കിലും എസ്ബിഐ മാത്രമാണ് പിആർഎസ് വായ്‌പ അനുവദിക്കുന്നത്.
സപ്ലൈകോയുമായുള്ള കരാർ പുതുക്കിയാലേ കനറാ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്ക് തുക ലഭിക്കൂ. നേരത്തേ കൺസോർഷ്യത്തിൽ ഉണ്ടായിരുന്ന ഫെഡറൽ ബാങ്കും തുക നൽകുന്നില്ല.
കേരള ബാങ്കിനെ സഹകരിപ്പിക്കാനുള്ള നീക്കം പാളി പിആർഎസ് വായ്പ നൽകാൻ അവർ സന്നദ്ധമാണെങ്കിലും കൺസോർഷ്യത്തിലെ ബാങ്കുകൾ ഇതിന് അനുമതി നൽകണമെന്ന് വ്യവസ്ഥയുണ്ട്. സപ്ലൈകോ മുൻവായ്പാബാധ്യത തീർത്താലേ അനുമതി ലഭിക്കൂ. ഈ ബാധ്യത ഏറ്റെടുക്കാൻ കേരള ബാങ്ക് സന്നദ്ധവുമല്ല. പലിശനിരക്കിലും ധാരണയുണ്ടായില്ല. തുടക്കത്തിൽ പിആർഎസ് വായ്‌പ പദ്ധതി നന്നായി നടപ്പാക്കിയ കേരള ബാങ്കിനെ ഒഴിവാക്കിയാണ് കൺസോർഷ്യത്തെ ഏൽപ്പിച്ചത്.
കർഷകപ്രതിഷേധം ശക്തം
നെല്ലിന്റെ വില കിട്ടാതെ കർഷകർ വലയുകയാണ്. ഇതിനതിരേ സ്വതന്ത്ര കർഷക സംഘടനകൾ ഒറ്റപ്പെട്ട പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിപക്ഷം സമരരംഗത്തിറങ്ങുമെന്ന് (പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രത്യക്ഷസമരം ആരംഭിച്ചിട്ടില്ല. സിപിഎം അനുകൂലസംഘടനയായ കർഷകസംഘം നെല്ലുവിലവിതരണം വൈകുന്നതിനെതിരേ ആലത്തൂരിൽ സപ്ലൈ ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തി. സിപിഐയുടെ കിസാൻ സഭയ്ക്കും പ്രശ്നപരിഹാരം വൈകുന്നതിൽ അമർഷമുണ്ട്. ഒന്നാംവിള കൃഷിപ്പണികൾക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കർഷക കുടുംബങ്ങൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group