
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച സംഭവത്തില്‍ റാപ്പ് ഗായകന്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനംവകുപ്പ് ഏഴു വര്‍ഷംവരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തി. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പിന് മൊഴി ലഭിച്ചിട്ടുള്ളത്.
ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ ഇയാളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. രഞ്ജിത്തിനെ അതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും റേഞ്ച് ഓഫീസര്‍ അതീഷ് രവീന്ദ്രന്‍ പറഞ്ഞു. ശ്രീലങ്കന്‍ വംശജയാണ് വേടന്റെ അമ്മയെന്നും ആ ഒരു കണക്ഷന്‍ ഈ കേസില്‍ വരുന്നുണ്ടെന്നും റേഞ്ച് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
വേടന്‍ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. വേടനേയും മറ്റു എട്ടുപേരേയും കഴിഞ്ഞ ദിവസം കഞ്ചാവുമായിട്ടാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയിലാണ് അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് വനംവകുപ്പിന്റെ ഇടപെടലുണ്ടായത്. കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
രഞ്ജിത്ത് എന്നയാളും മറ്റുചിലരും ചേര്‍ന്ന് ഗിഫ്റ്റായി നല്‍കിയതാണ് പുലിപ്പല്ലെന്നും ഇത് കൈയില്‍ കിട്ടുമ്പോള്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് വേടന്‍ വനംവകുപ്പിനെ അറിയിച്ചിരിക്കുന്നത്.
പുലിപ്പല്ല് ഓള്‍ട്രേഷന്‍ വരുത്തിയിട്ടുണ്ട്. തൃശ്ശൂരിലുള്ള ഒരു ജൂവലറിയിലാണ് ഇത് ചെയ്തിരിക്കുന്നത്. തെളിവെടുപ്പിനായി അവിടെ കൊണ്ടുപോകുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് മൂന്ന് മുതല്‍ ഒമ്പത് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ അനധികൃതമായി വനംവിഭവം കൈവശം വെച്ചതിനുള്ള കുറ്റവുമുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. സമ്മാനമായി കിട്ടിയതാണ് പുലിപ്പല്ല് എന്ന് പറയുന്നുണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നതും കുറ്റകരാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വേട്ടയാടലില്‍ വേടന് പങ്കുണ്ടോ എന്നത് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമാകേണ്ടതാണ്. രഞ്ജിത്തിന് മാത്രമാണ് പങ്ക് എങ്കില്‍ വേടന്റെ പേരിലുള്ള ഈ കുറ്റം ഒഴിവാക്കുമെന്നും റേഞ്ച് ഓഫീസ് വ്യക്തമാക്കി.
രഞ്ജിത്ത് എന്നയാളെ ബന്ധപ്പെടാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. വേടനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യം ചെയ്യലിനോട് വേടന്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group