
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (എൻഎച്ച് -183) നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ ചെങ്ങന്നൂർനഗരം ഒഴിവാക്കി പദ്ധതി നടപ്പാക്കാൻ ബദൽ നിർദേശങ്ങൾ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. ചെങ്ങന്നൂർമുതൽ കോട്ടയംവരെ രണ്ടാം റീച്ചാണെങ്കിലും ഏറ്റവും ഒടുവിലായിരിക്കും പണിയുക.
നഗരത്തിലൂടെയാണ് റോഡു വികസനമെങ്കിൽ ഒട്ടേറെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ജീവിതമാർഗമടയുമെന്നതിനാൽ ബദൽ നിർദേശങ്ങൾ പരിഗണിക്കണമെന്നാണ് വ്യാപാരി സംഘടനകളും സിപിഎം, സിപിഐ സംഘടനകളും ആവശ്യപ്പെടുന്നത്. കുറഞ്ഞ വീതി 24 മീറ്ററാണ്. 30-45 മീറ്റർ വീതിയുള്ള റോഡു വികസന സാധ്യതയും പഠിക്കുന്നുണ്ട്. ഇതിനുള്ള ഏജൻസിക്കായി താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂർ നഗരത്തിലൂടെ വരുന്ന റോഡുവികസനത്തെക്കുറിച്ച് ദേശീയപാത വിഭാഗം ചർച്ച നടത്തിയില്ലെന്നാണ് വ്യാപാരി സംഘടനകളടക്കമുള്ളവർ ഉന്നയിക്കുന്ന പ്രധാന വിമർശനം.
ബൈപ്പാസിന് മുന്തിയ പരിഗണന
: ചെങ്ങന്നൂർ നഗരത്തെ ഒഴിവാക്കാനുള്ള ബദൽ നിർദേശങ്ങളിൽ മുന്തിയ പരിഗണന നിർദിഷ്ട ചെങ്ങന്നൂർ ബൈപ്പാസിനാണ്. കൊല്ലം-തേനി ദേശീയ പാതയുടെ ആഞ്ഞിലിമൂട്ടിൽനിന്ന് തുടങ്ങുന്ന രണ്ടാം റീച്ച് ചെങ്ങന്നൂർ ബൈപ്പാസ് ആരംഭിക്കുന്ന ഹാച്ചറി ജങ്ഷനിൽനിന്ന് പുലിയൂർ പഞ്ചായത്തിലൂടെ മുണ്ടൻകാവ് ജങ്ഷനിൽ എത്തുന്ന നിലയിൽ ദേശീയപാതയുടെ പദ്ധതിരേഖ തയ്യാറാക്കണമെന്നയാവശ്യമാണ് ഉയരുന്നത്. ഈ നിലയിൽ ദേശീയപാതയുടെ പദ്ധതിരേഖ തയ്യാറാക്കിയാൽ വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുംസംഭവിക്കാവുന്ന നഷ്‌ടം ഒഴിവാക്കാമെന്നും നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ശാശ്വതപരിഹാരമാകും.
പദ്ധതി രൂപരേഖയിൽ ആവശ്യമായ മാറ്റം വേണമെന്ന് മന്ത്രി സജി ചെറിയാനും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഇടപെടലിനായി മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ ബൈപ്പാസിൻ്റെ സ്ഥലമേറ്റെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ഓട്ടാഫീസിൽനിന്ന് പുതിയ പാത
ചെങ്ങന്നൂർ: ചെങ്ങന്നൂർനഗരമൊഴിവാക്കാൻ കൊല്ലകടവിന് കിഴക്ക് ഓട്ടാഫീസ് ജങ്ഷനിൽനിന്ന് ഇടതുവശംവഴി പുതിയ പാതയാണ് സിപിഐ മണ്ഡലം കമ്മിറ്റി നിർദേശിക്കുന്നത്. ഈ പാത നെടുവരംകോട്-ആലാ-പേരിശ്ശേരി-മുണ്ടൻകാവുവഴി എംസി റോഡിൽ എത്തിച്ചേരാം.
ഓട്ടാഫീസിൽനിന്ന് നിർദേശിക്കുന്ന പാതയ്ക്ക് ഏഴു കിലോമീറ്റർ ദൂരം മാത്രമാണ് മുണ്ടൻകാവ് വരെയുള്ളത്. നിർമാണച്ചെലവിനും സ്ഥലം ഏറ്റെടുക്കേണ്ടതിനുമായി നിലവിലുള്ളതിനേക്കാൾ ചെലവ് കുറയ്ക്കാനും ദൂരം കുറയ്ക്കാനും കഴിയും വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുമ്പോൾ പുതിയ നിർദേശം പരിഗണിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. ചെങ്ങന്നൂർ നഗരം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group