
കണ്ണൂർ നഗരമധ്യത്തിൽ മറുനാടൻ തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെളാവൂർ സ്വദേശി മുത്തു (42), ആയിക്കരയിലെ ഫാസില (41), കൊല്ലം സ്വദേശി സഫൂറ (37) എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്‌ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌തത്. മൂവരും കക്കാട്ട് വാടക ക്വാർട്ടേഴ്സിലാണ് താമസം.
തിങ്കളാഴ്ച രാത്രി 11.30-ഓടെ പശ്ചിമബംഗാൾ ജഗൽപൂരി ലങ്കപ്പാറ സ്വദേശി രഞ്ചിത്ത് മംഗാറിനാണ് (36) വയറിന് കുത്തേറ്റത്. കുടൽമാല പുറത്തായി ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യപിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിലെത്തിയ രഞ്ചിത്ത് മംഗാൻ സാറയുമായി സംസാരിക്കുന്നതിനിടെ ഫാസിലയും സ്ഥലത്തെത്തി. പിന്നീട് തർക്കമുണ്ടായി. ഈ സമയത്ത് സമീപത്തുനിന്ന് ഇതല്ലൊം വീക്ഷിക്കുകയായിരുന്ന മുത്തു കൈയിൽ കരുതിയ കത്തികൊണ്ട് രഞ്ചിത്ത് മംഗാറിൻ്റെ വയറിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളിച്ച് മുന്നോട്ട് നീങ്ങിയതോടെ മൂന്നുപേരും ഓടിരക്ഷപ്പെട്ടു.
സ്വാതന്ത്ര്യസമരസ്‌തൂപത്തിന് സമീപത്തുനിന്ന് യുവാവ് നടന്ന് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപം പോലീസ് സൊസൈറ്റി ഹാളിനടത്തുള്ള റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി നടന്നുപോകുകയായിരുന്ന ആൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും ടൗൺ പോലീസും സ്ഥലത്തെത്തി.
അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ പോലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുമ്പോഴും പ്രതികളായ സ്ത്രീകൾ സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ബുധനാഴ്ച രാത്രിയോടെ നഗരത്തിൽനിന്ന് മൂവരെയും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബഹുനില പാർക്കിങ് സമുച്ചയത്തിന് സമീപത്തുനിന്ന് മറുനാടൻ തൊഴിലാളിയെ കുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മൂവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് ഇൻസ്പെക്‌ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
എസ് എമാരായ വി.വി.ദീപ്‌തി, കെ.അനുരൂപ്, വിനോദ് എന്നിവരും സ്ക്വാഡ് അംഗങ്ങളായ നാസർ, ഷൈജു, മിഥുൻ, റമീസ്, ബൈജു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇരുട്ടായാൽ സമൂഹവിരുദ്ധപ്രവർത്തനം
നഗരത്തിൽ സമൂഹവിരുദ്ധർ ഭീഷണിയായിട്ട് നാളുകളേറെയായി. മറുനാടൻ തൊഴിലാളി രഞ്ചിത്ത് മംഗാർ കുത്തേറ്റ കേസിൽ അറസ്റ്റിലായ മുത്തു ഫാസില, സഫൂറ എന്നിവർ നഗരത്തിലെ പിടിച്ചുപറിയും അസാന്മാർഗിക പ്രവർത്തനങ്ങളും നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. 2023 ജൂണിൽ ഇതേ സ്ഥലത്തുവെച്ച് ലോറിഡ്രൈവറായ ജിൻ്റോ കുത്തേറ്റ് മരിക്കുന്നതിന് തൊട്ടുമുന്‌പ് ഫാസില, സഫൂറ എന്നിവരുമായി തർക്കം നടന്നിരുന്നു. തുടർന്നാണ് കൊലപാതകമുണ്ടായത്.
ഫാസിലയുടെയും സഫൂറയുടെയും ഭർത്താക്കന്മാർ കവർച്ച ഉൾപ്പെടെയുള്ള കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിലാണ്. പകൽ കക്കാട് താമസിച്ച് രാത്രി നഗരത്തിലെത്തുകയാണ് പതിവ്.
പഴയ ബസ്സ്റ്റാൻഡ്, പാറക്കണ്ടി, സ്റ്റേഡിയം കോർണർ, താവക്കര എന്നിവിടങ്ങൾ രാത്രി 10 കഴിഞ്ഞാൽ ഇവരുടെ നിയന്ത്രണത്തിലാകും. ഇതിനിടയിൽ യാത്രക്കരോ മറ്റോ ഇതുവഴി പോയാൽ തടഞ്ഞുവച്ച് ചോദ്യം ചെയ്യും. പണം അപഹരിക്കുകയും ചെയ്യും. മുത്തു അഞ്ചുവർഷം മുൻപാണ് കണ്ണൂരിലെത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group