
ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം വേഗത്തിലാക്കാൻ കണ്ണൂർ അഴീക്കലിൽ നിന്നുമെത്തിക്കുന്ന മാരിടൈം ബോർഡിൻ്റെ വലിയ ഡ്രജ്ജർ വെള്ളിയാഴ്‌ച രാവിലെ മുതലപ്പൊഴിയിലെത്തും.
അഴിക്കലിൽനിന്നും തിങ്കളാഴ്‌ച യാത്രതിരിച്ച ഡ്രെജ്ജർ നാലുദിവസത്തെ കടൽയാത്രയ്ക്കുശേഷം വ്യാഴാഴ്‌ച വൈകീട്ടോടെ കൊല്ലം നീണ്ടകര പിന്നിട്ടു. സാവധാനം സഞ്ചരിക്കുന്ന ഈ ഡ്രെജ്ജർ വെള്ളിയാഴ്‌ച രാവിലെ ഒൻപതോടെ മുതലപ്പൊഴി കടലിൽ നങ്കൂരമിടും. ഈ ഡ്രെജ്ജർ ഉപയോഗിച്ചുള്ള മണൽനീക്കം ഏറ്റവും വേഗത്തിൽ ത്തന്നെ ആരംഭിക്കുന്നതിന് പൊഴിമുഖം വെള്ളിയാഴ്ച പൂർണമായും മുറിക്കും.
എങ്കിൽമാത്രമേ ഡ്രെജ്ജറിന് തുറമുഖ ചാനലിൽ പ്രവേശിച്ച് മണൽനീക്ക പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുകയുള്ളൂ. ഏറ്റവും വേഗത്തിൽ മണൽനീക്കം സാധ്യമാക്കുക എന്നതാണ് മത്സ്യത്തൊഴിലാളികളുടെയും ആവശ്യം. കണ്ണൂർ ഡ്രൈജർ മുതലപ്പൊഴിയിലെത്തുന്നതോടെ ഒരുമാസക്കാലത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഇക്കാര്യത്തിലുള്ള ഗവൺമെന്റിന്റെ തലവേദനയും മാറുമെന്നാണ് പ്രതീക്ഷ.
ബ്രെജ്ജറിന് പ്രവേശിക്കാൻ പാകത്തിൽ അഴിമുഖത്തിന് മധ്യഭാഗത്തുകൂടി 13 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലുമാണ് ഇപ്പോൾ ചാലുകീറിയിരിക്കുന്നത്. ഈ പ്രവൃത്തി ഏറെക്കുറെ പൂർണമാണ്.
വെള്ളിയാഴ്ച്‌ച ഡ്രെജ്ജർ എത്തുന്നതിനു മുൻപായി പൊഴിമുറിച്ച് കടലുമായി ബന്ധിക്കും. വേലിയേറ്റം വേലിയിറക്ക സമയം നോക്കി വൈദഗ്ദ്ധ്യത്തോടെവേണം പൊഴി മുറിച്ചുവിടാൻ. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. കൂടാതെ പൊഴിമുഖത്തുനിന്നും നീക്കംചെയ്ത മണ്ണ് കുന്നുകൂടിക്കിടക്കുന്ന അവസ്ഥയിൽ നിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ടുകൾക്കരികെ നിന്നു നീക്കും. രണ്ട് മണ്ണുമാന്തിയും രണ്ട് ടിപ്പറും ഇതിനുവേണ്ടി പ്രവർത്തിപ്പിക്കും. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തും.
വിദഗ്ദ്ധസംഘം പരിശോധിക്കും
അഴിമുഖത്ത് മുമ്പെങ്ങുമില്ലാത്തവിധം അനിയന്ത്രിതമായി മണൽത്തിട്ട രൂപപ്പെട്ടതിനെക്കുറിച്ച് പഠിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തേ നടത്തിയ മോഡൽ സ്റ്റഡി റിപ്പോർട്ട് ഒന്നുകൂടി പരിശോധിക്കുന്നതിനുമായി സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്‌ധസംഘം മുതലപ്പൊഴിയിലെത്തും.
ഹാർബർ എക്സിക്യുട്ടീവ് എൻജിനിയർ അനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group