
കണ്ണൂർ : 'ഭവനരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യത്തോടെ 'ലൈഫ് മിഷ'ന്റെ ഭാഗമായി ചിറക്കൽ ഗ്രാമപ്പഞ്ചായത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കുള്ള സമ്പൂർണ ഭവനനിർമാണ പ്രഖ്യാപനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
ജില്ലയിലെ ആദ്യ സമ്പൂർണ ഭവനനിർമാണ പ്രഖ്യാപനമാണ് ചിറക്കൽ ഗ്രാമപ്പഞ്ചായത്തിൽ നടന്നത്. ലൈഫ് ഭവനപദ്ധതിയിലൂടെ ലോകത്തിന് മാതൃകയായി ഇതിനകം 4,30,000 വീടുകൾ നിർമിച്ചതായി മന്ത്രി പറഞ്ഞു. അരലക്ഷത്തോളം വീടുകൾ പൂർത്തിയാക്കാൻ പോകുകയാണ്.
നവംബറോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതിന്റെ ഭാഗമായാണ് ഭൂമിയുള്ളവർക്ക് ആദ്യ പരിഗണന കൊടുക്കുകയും പിന്നീട് ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും നൽകുകയും ചെയ്യുന്നത് മന്ത്രി പറഞ്ഞു.
കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി വിശിഷ്‌ടാതിഥിയായി. സംസ്ഥാന കേരളോത്സവത്തിൽ മൈമിൽ ഒന്നാംസ്ഥാനം നേടിയവരെയും ഭരതനാട്യത്തിൽ രണ്ടാംസ്ഥാനം നേടിയ കെ.എം.ദേവികയെയും അനുമോദിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എൻ.ശശിന്ദ്രൻ, ടി.കെ.മോളി, കെ.വത്സല, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.സതി, ഗ്രാമപ്പഞ്ചായത്തംഗം പി.വി.സീമ, ആസൂത്രണസമിതി ഉപാധ്യക്ഷൻ രമേശ് ബാബു. ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി പി.വി.രതീഷ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ആനുകൂല്യം നേടിയത് 146 കുടുംബങ്ങൾ
സംസ്ഥാനത്തെ ഭൂമിയുള്ള അർഹരായ എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ ഭവനനിർമാണ പ്രഖ്യാപനം. ചിറക്കലിൽ അർഹരായ 146 കുടുംബങ്ങളാണ് വീടിനായി അപേക്ഷ സമർപ്പിക്കുകയും പഞ്ചായത്തുമായി കരാറിലേർപ്പെട്ട് ഭവനനിർമാണ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തത്.
134 കുടുംബങ്ങൾ വീട് നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ളവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഈ സാമ്പത്തികവർഷംതന്നെ ബാക്കിയുള്ള വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിത പട്ടികയിലുൾപ്പെട്ട 23 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീട് നിർമിക്കാനുള്ള ആനുകൂല്യവും നൽകിയിട്ടുണ്ട്.
വീട് ഗൃഹനാഥയുടെ പേരിൽ
:കുടുംബത്തിലെ ഗൃഹനാഥയുടെ പേരിലാണ് വീട് അനുവദിക്കുക. ജനറൽ വിഭാഗത്തിൽ ഒരു റേഷൻകാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായി പരിഗണിച്ചും പട്ടികജാതി, പട്ടികവർഗം, ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ഭാര്യ, ഭർത്താവ്, മക്കൾ എന്നിവർ കുടുംബമായി പരിഗണിച്ചുമാണ് വീട് അനുവദിക്കുന്നത്.
രേഖകൾ ഹാജരാക്കി കരാർവെച്ച് വീടുനിർമാണം തുടങ്ങിയാൽ 40,000 രൂപ സഹായധനം അനുവദിക്കും. തറ പൂർത്തീകരിച്ച് ഹാജരാക്കുമ്പോൾ 1,60,000 രൂപയും ചുമർനിർമാണം പൂർത്തിയാക്കിയാൽ 1,00,000 രൂപയും വീട് നിർമാണം പൂർത്തിയാക്കിയാൽ 1,80,000 രൂപയും ലഭിക്കും. ആകെ നാലുലക്ഷം രൂപയാണ് സഹായധനമായി അനുവദിക്കുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group