
എടപ്പാൾ: ആധുനികവൈദ്യത്തിൻ്റെ പിൻബലത്തിൽ സുരക്ഷിതമായ പ്രസവം
സാധ്യമാകുന്ന കാലഘട്ടത്തിലും ഗൃഹപ്രസവത്തിൽ യുവതി മരിച്ച സംഭവം ഗൗരവത്തോടെ കണ്ട് ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിയമവ്യവസ്ഥകൾ പരിഷ്കരിക്കണം. വർഷത്തിൽ 4.5 ലക്ഷം പ്രസവം നടക്കുന്ന കേരളത്തിൽ ആകെ 85 മാതൃമരണമാണ് നടക്കുന്നത്. ലോകത്തിനുതന്നെ മാതൃകയാണിത്. അത്തരം സാഹചര്യത്തിലാണ് ഗൃഹപ്രസവത്തിൽ ഒരമ്മയ്ക്ക് ജീവൻ നഷ്‌ടമായതെന്നത് ഗൗരവപൂർവം കാണണം.
സത്യാനന്തരകാലത്തെ ശാസ്ത്രമെന്ന വിഷയമവതരിപ്പിച്ച് ബെംഗളൂരു ഇന്റർനാഷണൽ സെൻ്റർ ഫോർ തിയററ്റിക്കൽ സയൻസിലെ പ്രൊഫസർ ഡോ. അജിത് പരമേശ്വരൻ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡൻ്റ് സി.പി. സുരേഷ്ബാബു അധ്യക്ഷനായി. പി. നന്ദകുമാർ എംഎൽഎ, ജില്ലാപഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ്, പി. ജിജി വർഗീസ്, സെക്രട്ടറി വി.വി. മണികണ്ഠൻ, ട്രഷറർ പി. ശരത്, ഇ. വിലാസിനി, എൻ. ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. ജില്ലാസമ്മേളനത്തിനാവശ്യമായ കൃഷിക്ക് നേതൃത്വംനൽകിയ കർഷകരെ ആദരിച്ചു. 200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ജില്ലാസമ്മേളനം ഞായറാഴ്‌ചയും തുടരും. 'കൗമാരം സംഘർഷങ്ങൾക്കപ്പുറം' ചർച്ചയ്ക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ. ഷാജേഷ് ഭാസ്കർ, കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി വിഭാഗം ഫാക്കൽറ്റി വി.വി. അപർണ എന്നിവർ നേതൃത്വംനൽകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group