
കണ്ണൂർ:പോരാട്ടങ്ങൾ പുതുനിര നേതൃത്വത്തിന് കൈമാറി സിപിഎം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയിറങ്ങുമ്പോഴും ഉയർന്നുപാറുന്നത് കണ്ണൂരിന്റെ കരുത്തുതന്നെ. സംസ്ഥാന നേതൃത്വത്തിലെന്നപോലെ ദേശീയതലത്തിലും ജില്ലയുടെ മേൽക്കൈ ഉറപ്പിച്ചാണ് 24-ാം പാർട്ടി കോൺഗ്രസിന്റെ കൊടിയിറങ്ങിയത്. 18 അംഗ പോളിറ്റ് ബ്യൂറോയിലുൾപ്പെട്ട അഞ്ച് മലയാളികളിൽ മൂന്നുപേരും കണ്ണൂരിൽനിന്നുള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായ വിജു കൃഷ്‌ണൻ എന്നിവരാണ് പിബിയിലെ കണ്ണൂരുകാർ. കർഷകസമരങ്ങളിലൂടെ ശ്രദ്ധേയനായ വിജു കൃഷ്‌ണൻ കരിവെള്ളൂർ സ്വദേശിയാണ്.
85 അംഗ കേന്ദ്ര കമ്മിറ്റിയിലും കണ്ണൂരിൻ്റെ പ്രാതിനിധ്യം പാർട്ടിയുടെ കരുത്താണ്. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ. പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവർക്കൊപ്പം വിജു കൃഷ്‌ണനും കൂടി ചേരുമ്പോൾ കണ്ണൂരുകാർ ആറായി. എല്ലാവരും സംസ്ഥാന രാഷ്ട്രീയത്തിലെന്നപോലെ ദേശീയതലത്തിലും സിപിഎമ്മിൻ്റെ മുഖങ്ങൾ. ഇതിനുപുറമെ സ്ഥിരം ക്ഷണിതാവായി ജോൺ ബ്രിട്ടാസ് എംപിയും കേന്ദ്ര കമ്മിറ്റിയിലെത്തി.
പാർട്ടി കണ്ണൂർ കേന്ദ്രീതമാകുന്നുവെന്ന പതിവ് വിമർശനം കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിലും ഉയർന്നെങ്കിലും രാജ്യത്ത് ഏറ്റവുംകൂടുതൽ അംഗങ്ങളുള്ള ജില്ലയെ ചേർത്തുപിടിച്ചാണ് സമ്മേളനം സമാപിച്ചത്. 17 സംസ്ഥാന കമ്മിറ്റി അംഗങ്ങളും അഞ്ച് സെക്രട്ടേറിയറ്റംഗങ്ങളുമായി കണ്ണൂർ സ്ക്വാഡ് തന്നെ പാർട്ടിയെ നയിക്കുമെന്ന പ്രഖ്യാപനമാണ് കൊല്ലത്തുണ്ടായത്. മധുരയിൽ ആ മേധാവിത്വത്തിന് ഒരിക്കൽക്കൂടി അടിവരയിട്ടു.
ഇളവോടെ ശ്രീമതിവയസ്സ് പ്രായപരിധി നിബന്ധന കർശനമായി പിന്തുടരാൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചെങ്കിലും പി.കെ. ശ്രീമതിയ്ക്ക് ഇളവ് അനുവദിച്ച് കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത് ജില്ലയിലെ പ്രവർത്തകർക്ക് ആവേശമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയെന്നനിലയിലാണ് ശ്രീമതിക്ക് ഇളവുകിട്ടിയത്. പ്രായപരിധി നിബന്ധനയെ തുടർന്ന് കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തിൽ അവർ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിഞ്ഞിരുന്നു. പകരം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ.കെ. ശൈലജ സെക്രട്ടേറിയറ്റിലെത്തി. സ്ഥാനമൊഴിഞ്ഞശേഷവും പ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.
മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയന് പ്രായപരിധിയിൽ ഇളവുനൽകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെയും മുന്നണിയെയും പിണറായി വിജയൻ തന്നെ നയിക്കുമെന്ന പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രഖ്യാപനത്തിൽ അപ്രതീക്ഷിതമായൊന്നുമില്ലെങ്കിലും കണ്ണൂരിലെ പാർട്ടിക്ക് അത് ആവേശകരമാണ്. കോടിയേരി ബാലകൃഷ്‌ണൻ്റെ മരണത്തിനുശേഷം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ 2022 ഒക്ടോബറിലാണ് പോളിറ്റ് ബ്യൂറോയിലെത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group