
പുനലൂർ: ഗുരുതരമായ പരിക്കുകളുമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിക്കപ്പെടുന്നവർക്ക് അടിയന്തരചികിത്സ നൽകാൻ ട്രോമാകെയർ യൂണിറ്റ് നിർമാണത്തിന് നടപടി തുടങ്ങുന്നു. ആശുപത്രി വളപ്പിൽ പടിഞ്ഞാറുഭാഗത്ത് പഴയ പേവാർഡിൻ്റെ സമീപത്തായി ഇതിനുള്ള കെട്ടിടവും സൗകര്യങ്ങളുമൊരുക്കും. ഇതിൻ്റെ രൂപരേഖ തയ്യാറാക്കുന്നതിനു മുന്നോടിയായി മരാമത്തുവകുപ്പിൽനിന്നുള്ള ആർക്കിടെക്‌ടും എൻജിനിയർമാരും തിങ്കളാഴ്ച സ്ഥലം പരിശോധിച്ചു.
2018-ൽ ആരോഗ്യവകുപ്പിൽനിന്ന് അനുവദിച്ച നാലുകോടി രൂപ ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിക്കുന്നത്. കെട്ടിട നിർമാണത്തിനായി അന്നുതന്നെ ഈ തുക മരാമത്തുവകുപ്പിൻ്റെ കെട്ടിടവിഭാഗത്തിന് കൈമാറുകയും 1.3 ലക്ഷം രൂപ മുടക്കി മണ്ണുപരിശോധനയുൾപ്പെടെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള പ്ലാൻ അനു വദിച്ചുവന്നപ്പോഴേക്കും 'കിഫ്‌ബി'യിൽനിന്നുള്ള 69 കോടി രൂപയുടെ പത്തുനില കെട്ടിടം പൂർത്തിയായി. തുടർന്ന് തുക ചെലവഴിക്കാനാകാതെവന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ തുക വീണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചത്. പി.എസ്.സുപാൽ എം.എൽ.എ. മുൻകൈയെടുത്താണ് ഇതിന് നടപടിയുണ്ടാക്കിയത്.
പുതിയ ട്രോമാകെയർ യൂണിറ്റ് വരുന്നതോടെ ആശുപത്രിയിലെ തിക്കും തിരക്കും കുറയ്ക്കാനും രോഗികൾക്ക് കുറെക്കൂടി മികച്ച ചികിത്സ ലഭ്യമാക്കാനുമാകുമെന്ന് സൂപ്രണ്ട് ഡോ. കെ.ആർ.സുനിൽകുമാർ ചൂണ്ടിക്കാട്ടി.
വാഹനാപകടങ്ങളിലുൾപ്പെടെ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകാൻ ട്രോമാകെയർ യൂണിറ്റ് ഏറെ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏറെ അസൗകര്യങ്ങളിലാണ് ഇപ്പോഴത്തെ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങളോ ജീവനക്കാരോ ഇവിടെയില്ല. ദേശീയപാതയും മലയോര ഹൈവേയും മെയിൻ ഈസ്റ്റേൺ ഹൈവേയും സംഗമിക്കുന്ന പുനലൂരിൽ ദിനംപ്രതി ഒട്ടേറെ വാഹനാപകടങ്ങളുണ്ടാകുന്നു.
രാത്രിയിലാണ് അപകടം കൂടുതലും. സാരമായി പരിക്കേൽക്കുന്നവരെ പ്രാഥമിക ചികിത്സനൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയാണ് ചെയ്തുവരുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group