കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലും നല്ലേപ്പിള്ളിയിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യംനിറഞ്ഞ അടുക്കളയിൽ ഭക്ഷണം പാകംചെയ്തുവന്ന ഹോട്ടൽ അടപ്പിച്ചു. കൊഴിഞ്ഞാമ്പാറ ബസ്‌സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന മീനാക്ഷി ഹോട്ടലിനാണ് അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയത്. അടുക്കളയും പരിസരവും മാലിന്യംനിറഞ്ഞും മലിനജലം കെട്ടിക്കിടക്കുന്നതും കണ്ടതിനെത്തുടർന്നാണ് നടപടി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയ അപാകം പരിഹരിച്ച്, പിഴയൊടുക്കിയ ശേഷം ഹോട്ടൽതുറക്കാനുള്ള അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.
കൊഴിഞ്ഞാമ്പാറയിൽ 11 സ്ഥാപനങ്ങളിലും നാല് വീടുകളിലുമാണ് പരിശോധന നടത്തിയത്. മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന് നാല് വീടുകൾക്ക് നോട്ടിസ് നൽകി. ശാസ്ത്രീയമായി മലിനജലസംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ഇവർക്കെതിരേ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ കെ. സുരേഷ് അറിയിച്ചു.
നല്ലേപ്പിള്ളിയിൽ നടത്തിയ പരിശോധനയിൽ മാട്ടുമന്തയിൽ പ്രവർത്തിക്കുന്ന പ്ലൈ പാൻ എന്ന ഹോട്ടൽ അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷവും പഴകിയഭക്ഷണം കണ്ടെടുത്തതുംമൂലം പിഴയീടാക്കി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ കമ്പിളി ചുങ്കത്ത് പ്രവർത്തിക്കുന്ന അമൃത ബേക്കറിക്കും പിഴ ചുമത്തിയിട്ടുണ്ട്.
മറ്റ് നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർപരിശോധനയിൽ നിയമലംഘനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് നല്ലേപ്പിള്ളി ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി. ഗോപകുമാർ അറിയിച്ചു. കൊഴിഞ്ഞാമ്പാറയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുരേഷ്, എം.എ. അബ്ദുൽവാഹിദ്, കെ. ഋഷിജിത്ത്, എഫ്. നെൽസൺ, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ പബ്ലിക് ഹെൽ ത്ത് ഇൻസ്പെക്ടർ അഞ്ജലി എന്നിവരാണ് പരിശോധന നടത്തിയത്.
നല്ലേപ്പിള്ളിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.ജി. ഗോപകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. റിജിൻ, എസ്. മനീഷ, എം.എൽ.എസ്.പി.മാരായ എ. ശ്രീജ, കീർത്തിദാസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group