ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞു. ആദ്യം പറഞ്ഞ മാപ്പപേക്ഷ വലുതായി കാണാത്ത രീതിയിൽ പ്രദർശിപ്പിക്കാത്തതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇരുവരേയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്ത്യൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ/ ഉത്തരവുകൾ പാലിക്കാത്തതിന് അല്ലെങ്കിൽ അനുസരണക്കേട് കാണിച്ചതിന് പതഞ്ജലി ആയുർവേദിനെ പ്രതിനിധീകരിച്ച് തങ്ങളുടെ വ്യക്തിപരമായ ശേഷിയിലും നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാംദേവും ബാലകൃഷ്ണയും പരസ്യത്തിൽ പറഞ്ഞു.
ഞങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സംഭവിച്ച തെറ്റിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്നത് ഞങ്ങൾ ഉറപ്പ് നൽകുന്നു," മാപ്പപേക്ഷയിൽ പറയുന്നു.
കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായി പതഞ്ജലിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു.
എന്നാല്‍, ഈ പരസ്യം സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച ഫയല്‍ ചെയ്തതതിനാല്‍ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടയിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ വലുപ്പം കോടതി ആരാഞ്ഞത്.
ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പുപറഞ്ഞുകൊണ്ടുള്ള പരസ്യം നല്‍കുന്നതിന് ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ചുകൂടാ എന്ന് സുപ്രീം കോടതി ആരാഞ്ഞു.
തെറ്റായ പരസ്യങ്ങള്‍ക്കെതിരെയെടുക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ ചട്ടം 170 അനുസരിച്ച് ഇനി നടപടി പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29-ന് ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാവുന്ന ചട്ടം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായും ആ കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതിന് ശേഷം ഇത്തരം കത്തയച്ചത് എന്തിനെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
പതഞ്ജലി ആയുര്‍വേദയ്ക്ക് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇത്തരം ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന അലോപ്പതി ഡോക്ടര്‍മാര്‍ക്ക് എതിരെയും നടപടി ഉണ്ടാകണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group