നാമെല്ലാം ഭക്ഷണപ്രിയരാണ്. ഭക്ഷണം ഒരുനേരം വൈകിയാൽ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാൻ തന്നെ വയ്യ. നമ്മുടെ ഊർജ്ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് നാമായി മാറുന്നത്. ഭക്ഷണത്തിന്റെ അളവ്, ഗുണനിലവാരം എല്ലാം നമ്മുടെ ജീവിതവുമായും പ്രത്യേകിച്ച് ആരോഗ്യവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ‘കാണാം വിറ്റും ഓണം ഉണ്ണണം’ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. മഹാമാരിയുടെ കാലത്ത് പോലും ‘കോവിഡായാലും ഓണം ഉണ്ണണം ‘ എന്നായി നാമത് മാറ്റിയെടുത്തു.
‘അന്നദാതാ സുഖീഭവ’ എന്ന ആപ്തവാക്യം നമ്മുടെ ആർഷ ഭാരത സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ മുന്നിലുള്ള പാത്രത്തിൽ ആഹാരം വിളമ്പുമ്പോൾ ആരെയൊക്കെയാണ് നാം ഓർക്കേണ്ടത് ? ആർ ക്കൊക്കെ സുഖവും സന്തോഷവും നന്മയും ഉണ്ടായിക്കാണാനാണ് നാം ആഗ്രഹിക്കേണ്ടത്? ഈ ആഹാരം എന്തിൽ നിന്ന് പാകം ചെയ്യപ്പെട്ടോ ആ ധാന്യം ആരാണ് വിളയിച്ചത് ? നട്ടു നനച്ച്, വളർത്തി, പരിപാലിച്ച് , കൊയ്ത് , മെതിച്ച് , ചാക്കുകളിൽ നിറച്ചുതന്ന കർഷകനെ അല്ലാതെ ആരെയാണ് നാം ആ അവസരത്തിൽ ഓർക്കേണ്ടത്?
നമ്മുടെ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഇവിടെ നാം കഴിക്കുന്ന ധാന്യത്തിന്റെ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ദരിദ്ര നാരായണന്മാർ എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച അവരുടെ സ്ഥിതി ഇന്നും വളരെയധികം പരിതാപകരമാണ്. ചുട്ടു പൊള്ളുന്ന വെയിലത്ത് വയലേലകളിൽ പണിയെടുത്തു അവർക്ക് ന്യായമായ കൂലിയോ ലാഭമോ ലഭിക്കുന്നില്ല. വിവിധ സർക്കാരുകൾ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ശരിയായി ലഭിക്കുന്നില്ല.
300% ലാഭമാണ് ഇൻഡ്യയിലെ ഭക്ഷ്യ വിപണി നേടുന്നത്. എന്നാൽ ഉത്തരേൻഡ്യയിലും മറ്റും കടക്കെണിയിൽ നിന്ന് മോചിതരാകാൻ സാധിക്കാതെ ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കർഷകരുടെ എണ്ണം കൂടി വരികയാണ് . വിഭവ സമൃദ്ധമായ സദ്യ കഴിക്കുമ്പോഴും വിലപ്പെട്ട ആഹാരം ആവശ്യത്തിലധികം വിളമ്പി കഴിക്കാതെ പാഴാക്കിക്കളയുമ്പോഴും പകലന്തിയോളം അദ്ധ്വാനിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാകാതെ നിറഞ്ഞ കണ്ണുകളുമായി ജീവിതം തള്ളിനീക്കുന്ന ദരിദ്ര കർഷകന്റെ ദൈന്യതയാർന്ന മുഖം നന്ദിയോടെ സ്മരിക്കണം.
നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇക്കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. അപ്പോഴാണ് അവർ ആഹാരത്തിന്റെ വിലയറിഞ്ഞ് വളരുക. പണമുള്ളവർക്ക് ധാരാളം ആഹാരം വെച്ചു വിളമ്പി പാഴാക്കാൻ കഴിയുമായിരിക്കും. പക്ഷേ, നമ്മുടെ സമൂഹത്തിനും രാജ്യത്തിനും അത് താങ്ങാനുള്ള കഴിവില്ല എന്നതാണ് സത്യം.
കർഷകരും കർഷക തൊഴിലാളികളും കഴിഞ്ഞാൽ നമ്മുടെ മേശപ്പുറത്ത് ആഹാരം എത്തിക്കുന്നതിന് പ്രയത്നിച്ചവരാണ് നമ്മുടെ വ്യാപാരി-വ്യവസായി സമൂഹം. ഇതിൽ മൊത്തക്കച്ചവടക്കാരും ചില്ലറ കച്ചവടക്കാരും തെരുവോരക്കടകൾ നടത്തുന്നവരും എല്ലാം ഉൾപ്പെടും. അവർക്കെല്ലാം ന്യായമായ ലാഭം കിട്ടണം. എന്നാൽ മാത്രമേ അവരുടെ കുഞ്ഞുങ്ങൾക്ക് വിശപ്പടക്കാനാനാവൂ, അവർക്ക് മാന്യമായി ഈ സമൂഹത്തിൽ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകൂ. ന്യായമായ ലാഭം ലഭിക്കാതെ വരുമ്പോഴാണ് കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ അനാശാസ്യ പ്രവണതകൾ ഉദയം ചെയ്യുന്നത്. ഈ വിഭാഗത്തിൽ പെട്ടവരും സന്തോഷമായിരിക്കാൻ ആഗ്രഹിക്കാനും പ്രാർഥിയ്ക്കാനും നമുക്ക് സാധിക്കണം. അവരും നമ്മുടെ അന്നദാതാക്കളിൽ പ്രമുഖരാണ്.
വിവിധ വലിപ്പത്തിലും തരത്തിലുമുള്ള - ട്രെയിൻ മുതൽ ഉന്തുവണ്ടി വരെ- എത്രയോ വാഹനങ്ങളിൽ കയറിയിറങ്ങിയാണ് ഈ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടിലെത്തിയത്? ആ വാഹനങ്ങളിലെ ഡ്രൈവർമാർ , മറ്റ് ജീവനക്കാർ , കയറ്റിറക്ക് - ചുമട്ടു തൊഴിലാളികൾ , കടകളിലെ ജീവനക്കാർ എന്നിങ്ങനെ നൂറുകണക്കിന് ആൾക്കാരുടെ പ്രയത്നം അതിനു പിറകിലുണ്ട് . നാം ആഹാരം കഴിക്കുമ്പോൾ അവരും സന്തോഷത്തോടെ ജീവിക്കണം. കാരണം അവരും നമ്മുടെ അന്നദാതാക്കളാണ്.
ഈ ഭക്ഷണം നമുക്ക് വേണ്ടി പാചകം ചെയ്തു വിളമ്പിത്തന്ന നമ്മുടെ ആൾക്കാർ - കൂടുതലും സ്ത്രീകൾ എന്ന് പൊതുവേ പറയാവുന്ന അമ്മമാർ , സഹോദരിമാർ, ഭാര്യമാർ, മക്കൾ - എന്നിങ്ങനെ എല്ലാവരും സന്തോഷമായിരിക്കണ്ടേ? അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പാനിടയായാൽ ഒരിക്കലും ആ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകില്ല. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ കുടുംബത്തിൽ സന്തോഷം വാരിവിതറുന്നത്. സംഘർഷങ്ങളാണ്, അടക്കിപ്പിടിച്ച തേങ്ങലുകളാണ്, കുടുംബത്തിൽ മുഴങ്ങി നിൽക്കുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കുടുംബത്തിലെ ഒരംഗത്തിനും ഒഴിഞ്ഞുമാറാനാകില്ല.
ഇവരോടെല്ലാം നന്ദി ഉള്ളവരാകണമെങ്കിൽ, അവരുടെ അധ്വാനത്തിന് വില കൽപ്പിക്കുന്നുവെങ്കിൽ ആ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള പ്രതിബദ്ധത നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
(ഉടൻ പ്രസിദ്ധീകരിക്കുന്ന 'പുഞ്ചിരിക്കുന്ന അഗ്നിപർവതം' എന്ന പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ)
(തുടരും....)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group