‘അനുഭവം ഗുരു’ എന്നതു പി. രജനിക്കു
പറഞ്ഞുപഴകിയ ചൊല്ലല്ല.
ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സ്വരൂപിച്ച വിലയേറിയ പാഠമാണ്.
തന്റെ ജീവിതത്തിനു വഴികാണിക്കുന്ന വിളക്കിന്റെ മൂല്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന രജനി നേടിയ അറിവുകളും അവബോധങ്ങളും വരും തലമുറകൾക്കുവേണ്ടി പകർത്തിവയ്ക്കുന്നു.
ഒന്നോ രണ്ടോ വ്യക്തികളുടെ ക്ഷേമം എന്ന സങ്കുചിത കാഴ്ചപ്പാടിൽ നിന്നുമാറി മനുഷ്യരുടെയും പ്രകൃതിയുടെയും സമഗ്രവും ആരോഗ്യപ്രദവുമായ നിലനിൽപിനും വളർച്ചയ്ക്കുംവേണ്ടി ജീവിതം സമർപ്പിക്കുന്നു.
ദൂരങ്ങൾ വേഗത്തിൽ കീഴടക്കുന്ന പുതിയ കാലത്ത് രജനിയെപ്പോലുള്ളവർ അപൂർവം. കാലം തിരിച്ചറിയേണ്ട, അംഗീകരിക്കേണ്ട, കാത്തുവയ്ക്കേണ്ട നൻമയുടെ പൂമരം. രജനിയെ അറിയാൻ ശ്രമിക്കാം, അവർ ആഗ്രഹിക്കുന്നതുപോലെ പ്രകൃതിയുടെയും ജീവിതത്തിന്റെയും സന്തുഷ്ടിയും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഭാവിയിലേക്കു ചുവടുവയ്ക്കാം.
കോഴിക്കോടു ജില്ലയിൽ കല്ലാച്ചിക്കടുത്ത് നരിക്കാട്ടേരിയിലാണു രജനി ജനിച്ചത്.
കുട്ടിക്കാലം മുതലേ തുടർച്ചയായി പലവിധ അസുഖങ്ങൾ സന്തോഷവും കുസൃതികളും കവർന്നെടുത്ത ബാല്യം.
ചെറുപ്രായത്തിലേ കഴിച്ച എണ്ണമറ്റ മരുന്നുകൾ ആരോഗ്യം നശിപ്പിച്ചതിനൊപ്പം മാറാരോഗി കൂടിയാക്കി.
മറ്റു കുട്ടികളോടൊപ്പം സ്കൂളിൽപോയി പഠിക്കാനും ആഹ്ളാദിക്കാനും കഴിയാത്ത അവസ്ഥ.
പല ക്ലാസുകളിലും ഏതാനും മാസങ്ങൾ മാത്രം.
സ്കൂളിലും കൂടുതൽ ദിവസങ്ങളിൽ ആശുപത്രിവാസവും വീട്ടിലെ വിശ്രമവുമായി പിന്നിട്ട ഏകാന്തമായ ദിനരാത്രങ്ങൾ. നിരന്തരമായ മരുന്നുകളുടെ ഉപയോഗം രജനിയിൽ ആധുനിക ചികിൽസാരീതികളോടു വെറുപ്പ് സൃഷ്ടിച്ചു. ഹോമിയോപ്പതി ചികിൽസയിലൂടെ കുറേയൊക്കെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഉന്നതപഠനം പൂർത്തിയാക്കാനായില്ല. തൊഴിൽരഹിതയായ അഭ്യസ്തവിദ്യ എന്ന വിഭാഗത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ചുപോകേണ്ട ഒരു സ്ത്രീ.
തനിക്കു കൽപിച്ചുകിട്ടിയ ഏകാന്തവും വിരസവും മരുന്നുമണവുമുള്ള ജീവിതത്തിൽ രജനി ഒരു പുതിയ വഴി വെട്ടിത്തെളിച്ചു. അസുഖങ്ങൾ ഒരാളുടെ മാത്രം പ്രശ്നമല്ല. അതിനു പൊതുസ്വഭാവമുണ്ട്. വ്യക്തിതലത്തിൽനിന്നുമാറി സ്ഥിരമായ പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമം.
രജനിയുടെ പ്രിയസുഹൃത്തായിരുന്നു ഡയറി.
ദിനചര്യകളുടെ കണക്കെടുപ്പിനല്ല, ആഹ്ലാദങ്ങളും വിഷാദവും രേഖപ്പെടുത്താനുമല്ല. ഔഷധസസ്യങ്ങളെക്കുറിച്ചു വിലപ്പെട്ട അറിവുകൾ രേഖപ്പെടുത്തുക.
വീട്ടിലെയും നാട്ടിലെയും മുതിർന്നവരും പാരമ്പര്യവൈദ്യൻമാരും പറയുന്ന വിലപ്പെട്ട അറിവുകൾ കുറിച്ചുവയ്ക്കുക.
ആധുനിക ചികിൽസാസമ്പ്രദായങ്ങളിൽ പ്രതീക്ഷ നശിച്ച ഒരു ഘട്ടത്തിൽ രജനി തന്റെ ഡയയറികളിലേക്കും ചുറ്റുപാടുമുള്ള പ്രകൃതിയിലേക്കും മടങ്ങി.
കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി. അറിവുകൾ രേഖപ്പെടുത്തി.
അസാധാരണമായ, അപൂർവമായ ഒരു തപസ്യ.
വടകരയിലെ മഹാത്മാ ദേശസേവ ട്രസ്റ്റ് നടത്തിയ മുത്തശ്ശിവൈദ്യം പഠനക്ലാസിൽ പഠിതാവായി പങ്കെടുത്തതു രജനിയുടെ ജീവിതത്തിലെ വഴിത്തിരിവായി.
രജനി തയ്യാറാക്കിയ പ്രബന്ധത്തിലെ മേൻമ തിരിച്ചറിഞ്ഞ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ മികച്ചൊരു പുസ്തകത്തിന്റെ ആദ്യസ്ഫുരണങ്ങൾ കണ്ടു.
പരിസ്ഥിതിക്കു പ്രാമുഖ്യം കൊടുക്കുന്ന ചില മാസികകളിൽ ലേഖനങൾ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഒരു പുസ്തകത്തിന്റെ രചയിതാവാകുക എന്നതു രജനി സ്വപ്നം കണ്ടിരുന്നില്ല.
ഒരു നിയോഗം പോലെ ടി.ശ്രീനിവാസന്റെ സഹകരണത്തിൽ രജനിയുടെ ഗവേഷണവും ചിന്തയും പുസ്തകത്തിന്റെ രൂപമെടുത്തു.
അറിയപ്പെടാതെ പോകുമായിരുന്ന അമൂല്യമായ അറിവുകളുടെ ശേഖരം
നാടിനു സ്വന്തം : മുത്തശ്ശിവൈദ്യം:
ആരോഗ്യപരിപാലനത്തിലെ തായ്‌വഴികൾ. ഗൃഹവൈദ്യം ഉൾപ്പെടെയുള്ള പരമ്പര്യ ചികിൽസാരീതികളും പ്രയോഗങ്ങളും വരുംകാലത്തിനുവേണ്ടി രേഖപ്പെടുത്തിയ കൃതി.
ചികിൽസാരംഗത്തെ പ്രഗൽഭരുടെ പ്രബന്ധങ്ങൾക്കൊപ്പം ഔഷധസസ്യങ്ങളെയും നാട്ടറിവിന്റെ മാഹാത്മ്യത്തെക്കുറിച്ചും രജനി നടത്തിയ ഗവേഷണങ്ങളും പരീക്ഷിച്ചറിഞ്ഞ ചികിൽസാവിധികളും പുസ്തകത്തിലുണ്ട്.
ഫലവൃക്ഷങ്ങളെക്കുറിച്ചും ദശപുഷ്പങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ.
വീടുകളിൽ വർഷങ്ങളായി ചെയ്തുവരുന്നതും ഇന്ന് ഇല്ലാതായക്കൊണ്ടരിക്കുന്നതുമായ ഔഷധപ്രയോഗങ്ങൾ. വയറ്റാട്ടി നാരായണിയമ്മയെക്കുറിച്ചുള്ള ലേഖനം.
ശിവാംബുകൽപം അഥവാ മൂത്രചികിൽസ. പുഷ്പങ്ങളുടെയും ചെടികളുടെയും അപൂർവമായ ചിത്രങ്ങളും വിവരങ്ങളും പുസ്തകത്തിനു മാറ്റുകൂട്ടുന്നു.
ചില പ്രത്യേക കാലത്തുമാത്രം പൂക്കുന്ന ചെടികളും അപൂർവ സസ്യങ്ങളും തേടി ദുർഘടമായ സ്ഥലങ്ങളിൽ യാത്രകൾ ചെയ്യേണ്ടിവന്നു; വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
തോറ്റു പിൻമാറാൻ, പാതിവഴിയിൽ പരിശ്രമം ഉപേക്ഷിക്കാൻ രജനി തയ്യാറില്ലായിരുന്നു.
ജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിച്ച അസുഖങ്ങൾക്കു പ്രതിവിധി പച്ചമരുന്നുകളിൽ കണ്ടെത്തി ചികിൽസ തുടങ്ങിയ രജനി ക്രമേണ വീട്ടിലുള്ളവരുടെ ഡോക്ടറായി; കേട്ടറിഞ്ഞു തേടിയെത്തിയവരുടെയും. വടകരയിലെ മഹാത്മാ ദേശസേവ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രകൃതിബന്ധത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളുടെ സജീവപ്രവർത്തകയാണു ഇപ്പോൾ രജനി. ട്രസ്റ്റിന്റെ സമുദ്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ പാരമ്പര്യ വൈദ്യപഠന ഗ്രന്ഥശാല ഡയറക്ടറായി പ്രവർത്തിക്കുന്നതിനൊപ്പം നാച്ചുറോപ്പതി,യോഗ, ആയുർവേദ, റജുവിനേഷൻ കേന്ദ്രങ്ങളുമായും സഹകരിക്കുന്നു.
ജൈവക്കൃഷിയുടെ പ്രോത്സാഹനവും പരിസ്ഥിതി സംരക്ഷണവും ജീവിതത്തിന്റെ ഭാഗമായിക്കാണുന്ന രജനി വീട്ടുമുറ്റത്ത് ഔഷധസസ്യങ്ങൾ വളർത്തുന്നുണ്ട്.
സാധാരണ അസുഖങ്ങൾക്കൊക്കെ ചികിൽസിക്കാൻ തൊടിയിലേക്കൊന്നിറങ്ങുകയേ വേണ്ടൂ.
എണ്ണയും മരുന്നുകളും പാരമ്പര്യകൂട്ടുകളിൽ നിർമിക്കാറുമുണ്ട്. ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്ത, വൈദ്യശാസ്ത്രം പേരിനുപോലും പഠിച്ചിട്ടില്ലാത്ത ഒരാൾ ഒരു ഡോക്ടറുടെ കൃത്യതതയോടെയും സൂക്ഷ്മതയോടെയും പാരമ്പര്യവൈദ്യം കൈകാര്യം ചെയ്യുന്നതിന്റെ അപൂർവതയാണു രജനിയുടെ ജീവിതത്തിന്റെ പ്രത്യേകത.
പ്രകൃതിയുടെ നൻമയും ജൈവതാളം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സ്വജീവിതത്തിലൂടെ സമൂഹത്തിനു പ്രയേജനകരമായ രീതിയിൽ അനുഷ്ഠിക്കുന്നതിലൂടെ സാമൂഹികമായ ഉത്തരവാദിത്തവും രജനി നിറവേറ്റുന്നു.
രജനിയും കുടുംബവും
അപൂർവരോഗങ്ങളുമായി കേട്ടറിഞ്ഞെത്തിയ കുറെപ്പേരെ രജനി ചികിൽസിച്ചു.
സോറിയാസിസ്, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ഫൈബ്രോയ്ഡ് എന്നിവയ്ക്കൊക്കെ തന്റെ മരുന്നുകൾ ഫലിച്ചതായി സാക്ഷ്യപ്പെടുത്തിയ അനേകംപേരുണ്ടെന്ന് രജനി അവകാശപ്പെടുന്നു.
പച്ചമരുന്നുകളുടെ പ്രയോഗം വർധിപ്പിക്കുക, പാരമ്പര്യമരുന്നുകളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക, മുത്തശ്ശിവൈദ്യത്തിന്റെ പ്രസക്തി തിരിച്ചറിയുക തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിനൊപ്പം പുതിയ തലമുറയെ പ്രകൃതിയുടെ നൻമയെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന പ്രർത്തനങ്ങൾ ഏറ്റെടുക്കാനും രജനി ആഗ്രഹിക്കുന്നു.
തെറ്റിപ്പോയ ചികിൽസാവിധികളും ഫലപ്രാപ്തിയില്ലാത്ത മരുന്നുകളും വഷളാക്കിയ തന്റെതന്നെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരംതേടിയിറങ്ങിയ രജനി സ്വജീവിതത്തിലും സമൂഹമനസ്സിലും നൻമയുടെ വിളക്കു കൊളുത്തുകയാണ്. മറ്റു മനുഷ്യരേയും പ്രകൃതിയേയും ഉപദ്രവിക്കാതെ, ഭയപ്പെടുത്താതെ, പാരമ്പര്യത്തിന്റെ നൻമകൾ തിരിച്ചുപിടിക്കാനുള്ള തീവ്രയത്നം. വിവാഹജീവിതം വേണ്ടെന്നുവച്ച് താൻ വിശ്വസിക്കുന്ന നൻമയ്ക്കുവേണ്ടി സമർപ്പിക്കുന്ന രജനിയുടെ ജീവിതവും പ്രവർത്തനങ്ങളും ആധുനിക കാലവും സമൂഹവും കാണാതെപോകരുത്. ( കടപ്പാട് : മലയാളമനോരമ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group