കോഴിക്കോട്: മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ ഹോട്ട് സ്പോട്ട്’ ക്യാമ്പയിന്റെ ഭാഗമായി വ്യാപക പരിശോധന. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഇതുവരെ 775 ഇടങ്ങളിൽ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ 6.65 ലക്ഷം രൂപ പിഴ ചുമത്തി.
മാലിന്യക്കൂമ്പാരങ്ങളായി മാറിയ സ്ഥലങ്ങൾ, സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങൾ, അശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
പൊതുസ്ഥലങ്ങളിൽ നിന്ന് 12 ടൺ മാലിന്യം നീക്കം ചെയ്ത് സംസ്‌കരിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ വാർ റൂം പോർട്ടലിൽ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യസംസ്‌കരണം ഉറപ്പാക്കുകയും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ ‘ഓപ്പറേഷൻ ഹോട്ട് സ്പോട്ട്’ ക്യാമ്പയിന് തുടക്കമിട്ടത്.
മാനാഞ്ചിറയ്ക്ക് സമീപം മാലിന്യ ഹോട്ട് സ്പോട്ട് കണ്ടെത്തി
കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ മാനാഞ്ചിറ ഫ്രീഡം സ്‌ക്വയറിന് സമീപം 15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള മാലിന്യക്കൂമ്പാരം ഹോട്ട് സ്പോട്ടായി കണ്ടെത്തി. 24 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനത്തിന് മേയർ ഒ. സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു.
ജോയിന്റ് ഡയറക്ടർ എൻ. കെ. ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവൻ, ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്‌മാൻ, ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ്, ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, കോർപ്പറേഷനിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മിഠായിത്തെരുവിലെ വ്യാപാരികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ആഗസ്റ്റ് 20, 22 തീയതികളിൽ പ്രത്യേക പരിശോധന
‘ഓപ്പറേഷൻ ഹോട്ട് സ്പോട്ട്’ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 20ന് വൻകിട മാലിന്യ ഉൽപ്പാദക സ്ഥാപനങ്ങളിലും ആഗസ്റ്റ് 22ന് സ്ഥാപനങ്ങളിലെ വാട്ടർ ടാങ്കുകളിലും പ്രത്യേക പരിശോധന നടത്തും.
ക്യാമ്പയിന്റെ വിജയത്തിനായി പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടർ എൻ. കെ. ഹരീഷ് അഭ്യർഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































