
പിടിവിട്ട് വെളിച്ചെണ്ണവില
ലിറ്ററിന് 350 രൂപയായി,
വിപണിയിൽ വ്യാജനും
ഒരുവർഷംകൊണ്ട് കൂടിയത് ഇരട്ടി, വിപണിയിൽ വ്യാജനും
വടകര: തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവര്‍ഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വര്‍ധനവന്നു. നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളില്‍ ചിലതൊക്കെ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചാണ്. കൂടാതെ സഹകരണസ്ഥാപനങ്ങളും വെളിച്ചെണ്ണമില്ലുകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നിലവില്‍ കടുത്തപ്രതിസന്ധിയാണ് നേരിടുന്നത്.
പണം ചെലവഴിച്ചാലും ആവശ്യത്തിന് തേങ്ങകിട്ടാത്ത സ്ഥിതി. ഇന്നത്തെ തേങ്ങവിലവെച്ച്, ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 345 രൂപ ഉത്പാദനച്ചെലവ് വരുമെന്ന് വടകര കോക്കനട്ട് കമ്പനി ചെയര്‍മാന്‍ ഇ. ശശീന്ദ്രന്‍ പറഞ്ഞു. വിപണിയിലെത്തുമ്പോള്‍ വില വീണ്ടും കൂടും. വലിയതോതിലുള്ള ഉത്പാദനവും ഇപ്പോള്‍ സാധ്യമാകുന്നില്ല. വില കുറയുമോ എന്ന ആശങ്കകാരണം പലമില്ലുകളും കുറച്ച് തേങ്ങമാത്രം വാങ്ങിയാണ് ഉത്പാദനം. ഇതിനാണെങ്കില്‍ പഴയപോലെ വിപണിയുമില്ല. വടകര കോക്കനട്ട് കമ്പനി നേരത്തേ 20,000 ലിറ്റര്‍ വെളിച്ചെണ്ണ മാസം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ ഇത് പതിനായിരമായി കുറഞ്ഞു.
കേരളത്തില്‍ മൊത്തം വെളിച്ചെണ്ണ ഉത്പാദനത്തില്‍ കുറവുവന്നിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്സ് പ്രസിഡന്റ് സജീവ് കെ. ജോബ് പറഞ്ഞു. 350-ഓളം അംഗങ്ങളുള്ള സംഘടനയാണിത്.
വ്യാജന്‍വരുന്ന വഴി
വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ് വ്യാജന്മാര്‍ മുതലെടുക്കുന്നത്. വിലകുറഞ്ഞ വെളിച്ചെണ്ണ ഏതാണെന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. ഇതോടെ നല്ല വെളിച്ചെണ്ണ പുറത്തായി. ഓഫറുകളെന്നപേരില്‍ വിലകുറച്ച് വെളിച്ചെണ്ണ വില്‍ക്കുന്നുണ്ട്മുണ്ടെന്നാണ് സംശയം. വ്യാജവെളിച്ചെണ്ണ വിപണികീഴടക്കുന്നതായി ചൂണ്ടിക്കാണിച്ച് അടുത്തിടെ കേരഫെഡ് രംഗത്തെത്തിയിരുന്നു.
പാം കെര്‍ണല്‍ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണചേര്‍ത്തതുമായ വെളിച്ചെണ്ണയാണ് വ്യാജനില്‍ മുമ്പന്‍. ശ്രീലങ്കയില്‍നിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേര്‍ത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. പക്ഷേ, നിശ്ചിത അളവിലാണെങ്കില്‍ ഇതൊന്നും പരിശോധനയില്‍ കണ്ടെത്താനാകില്ല. പെട്രോളിയം ഉപോത്പന്നമായ പാരഫിന്‍ ഓയിലാണ് മറ്റൊരു മായം. ഇതാണ് ആരോഗ്യത്തിന് വലിയഭീഷണി.
കടപ്പാട് :മാതൃഭൂമി



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group