
പുനലൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, പുനലൂർ താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗചികിത്സയ്ക്ക് വഴിതുറക്കുന്നു. ആശുപത്രിയിൽ കാത്താബ് സ്ഥാപിക്കാൻ ഏഴുകോടി രൂപ സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരളസദസ്സിൽ പി.എസ്. സുപാൽ എംഎൽഎ സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുക അനുവദിച്ച സാഹചര്യത്തിൽ എത്രയുംവേഗം തുടർനടപടി ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
തസ്തിക സൃഷ്ടിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും പുനലൂർ താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം പ്രവർത്തനം തുടങ്ങിയിരുന്നില്ല. പലതവണ ഹൃദ്രോഗവിദഗ്‌ധനെ നിയമിച്ചെങ്കിലും ആരും ചുമതലയേറ്റില്ല. കാത്താബ് സജ്ജമാക്കാത്തതിനാലാണ് ഡോക്‌ടർമാർ ചുമതലയേൽക്കാൻ തയ്യാറാകാതിരുന്നത്.
2025 മാർച്ചിൽ ജില്ലാ ആശുപത്രിയിലെ കാർഡിയോളജി യോഗ്യതയുള്ള ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറെ പുനലൂരിലേക്ക് നിയമിച്ചിട്ടും ഇദ്ദേഹവും ഇതേവരെ എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കാത്താബിന് തുക്ക അനുവദിച്ച് ഉത്തരവിറങ്ങിയത്.
സംസ്ഥാനത്തുതന്നെ ഹൃദ്രോഗവിഭാഗം അനുവദിച്ച ഏക താലൂക്ക് ആശുപത്രിയാണ് പുനലൂരിലേത്. 2022-ലാണ് ഇവിടെ ഹൃദ്രോഗവിദഗ്ധന്റെ തസ്തിക അനുവദിച്ചത്. എന്നാൽ ഒരിക്കൽപ്പോലും ഡോക്‌ടറെ ലഭ്യമാക്കാൻ ആരോഗ്യവകുപ്പിനായില്ല.
രണ്ടുവർഷംമുൻപ് ആശുപത്രി സന്ദർശനത്തിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് വിഷയത്തിൽ നേരിട്ട് ഉറപ്പുനൽകിയിട്ടുപോലും ഡോക്‌ടറെ നിയമിക്കാൻ കഴിഞ്ഞില്ല. ഹൃദ്രോഗവിദഗ്‌ധൻ്റെ തസ്‌തിക സൃഷ്‌ടിച്ചതിനൊപ്പം കാത്തിലാബ്കുടി സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലാബിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി തുകയും അനുവദിച്ചിരുന്നു. എന്നാൽ ഇന്നേവരെ കാത്താബിനായി ഒരു പ്രവർത്തനവും നടന്നില്ല.
2016 മുതലുള്ള ആവശ്യത്തെത്തുടർന്നാണ് ആശുപത്രിയിൽ ഹൃദ്രോഗവിദഗ്‌ധൻ്റെ തസ്‌തിക അനുവദിച്ച് ഉത്തരവിറങ്ങിയത്. മൂന്നുവർഷത്തിനുശേഷവും തസ്‌തികകൊണ്ട് പ്രയോജനമുണ്ടായില്ല.
ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്നുള്ള ഹൃദ്രോഗികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയെയോ വളരെ പണച്ചെലവുള്ള സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group