
കുന്നംകുളം: കോൾപ്പാടത്ത് ഇത്രയധികം വെൺകതിർ ഈയടുത്തൊന്നും ഉണ്ടായിട്ടില്ല. ചെനച്ചുപൊട്ടിയ ചെടികളിൽ രണ്ടുംമൂന്നും നുരി വെൺകതിരാണ്. ചില ഭാഗങ്ങൾ മൊത്തത്തിൽ കരിഞ്ഞുണങ്ങിയിട്ടുമുണ്ട്. വിളവെടുത്താൽ തട്ടൊപ്പം നിന്നാൽ മതിയായിരുന്നു'. കുന്നംകുളം ചെറവക്കഴത്താഴത്തെയും മുതുവമ്മൽ കോൾ പാടത്തെയും കർഷകർ ആധിയിലാണ്. കീടബാധയിൽ അത്രയേറെ നാശനഷ്ടമാണ് വിളവെടുപ്പിനൊരുങ്ങുന്ന പാടശേഖരങ്ങളിലുണ്ടായിട്ടുള്ളത്.
സാധാരണയുണ്ടാകുന്നതിനെക്കാൾ വലിയ തോതിലാണ് ഇത്തവണത്തെ കീടബാധ, കീടങ്ങളെ പ്രതിരോധിക്കുന്നതിന് കൃത്യമായി മരുന്ന് തളിച്ചിരുന്നു. ഞാറിൽ കൊടപ്പുഴു കുത്തിയിട്ടുണ്ടാകുമെന്ന് മുതുവമ്മൽ കോൾപ്പാടത്തെ കർഷകനായ കൊട്ടിലിങ്ങൽ ചന്ദ്രൻ പറയുന്നു.
പൊതുവേ എല്ലാ കർഷകരെയും കീടബാധ ബാധിച്ചിട്ടുണ്ട്. ആദ്യത്തെ കതിരുകൾക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് വെൺകതിരുകളാകാൻ തുടങ്ങിയത്. കതിർ വലിച്ചെടുത്താൽ താഴ്‌ഭാഗം മുതൽ ചീഞ്ഞ നിലയിലാണ്. വിളവെടുക്കുമ്പോൾ യന്ത്രത്തിൻ്റെ കാറ്റിൽ ഇവ പാറിപ്പോയില്ലെങ്കിൽ മില്ലുകാർ കിഴിവ് വരുത്തുമോയെന്ന ആശങ്കയുമുണ്ട്.
20 ശതമാനം കതിരുകളിലും വെൺകതിർ വന്നിട്ടുണ്ട്. വിളവെടുപ്പ് അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടുകയാണ്. കൂലിച്ചെലവ് മുട്ടുമോയെന്ന ആശങ്കയും ചിറവക്കഴത്താഴം പടവിലെ കർഷകരായ കെ. വിജയൻ, കെ.എസ്. ബാബുരാജ് എന്നിവർ പങ്കുവെച്ചു. ഉമ നെൽവിത്താണ് പാടശേഖരങ്ങളിൽ വിളവെടുക്കാറായി നിൽക്കുന്നത്. നെല്ലിന് വ്യാപകമായ കീടബാധയുണ്ടെന്ന പരാതിയിൽ പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിലെ എന്റമോളജി വിഭാഗം തലവൻ ഡോ. കെ. കാർത്തികേയൻ, കൃഷി ഓഫീസർ സ്വേഗാ ആൻ്റണി തുടങ്ങിയവർ പാടശേഖരസമിതി പ്രതിനിധികൾക്കൊപ്പം സന്ദർശിച്ചിരുന്നു.
ഉയർന്ന താപനിലയാണ് നെല്ലിനെ ബാധിച്ചിട്ടുള്ളതെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ. തണ്ടുതുരപ്പൻ്റെ വ്യത്യസ്‌തമായ ഇനത്തെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. കർഷകർക്ക് വലിയ നഷ്‌ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേരള സർക്കാരിൻ്റെ വിള ഇൻഷുർ ചെയ്തിട്ടുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള റിപ്പോർട്ട് നൽകും.
കേന്ദ്രസർക്കാരിൻ്റെ വിള ഇൻഷുറൻസിൽ സെൻസർ കണ്ടെത്തുന്ന രീതിയിലാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഏക്കറിന് 2800-3200 കിലോഗ്രാമാണ് കോൾപ്പാടങ്ങളിൽനിന്ന് വിളവ് ലഭിക്കാറുള്ളത്. ഇത്തവണ 2,000 കിലോഗ്രാം കിട്ടുമോയെന്ന ആശങ്കയിലാണ് കർഷകർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group