വൈത്തിരി: വയനാടിന്റെ സാഹസിക വിനോദസഞ്ചാരത്തിൽ ഏറ്റവും ആദ്യം ഇടംനേടിയ ചെമ്പ്ര പീക്ക് നീണ്ട ഇടവേളയ്ക്കുശേഷം തുറക്കുന്നു. ഒക്ടോബർ 21 മുതലാണ് ഈ മലനിരകളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. പൂർണമായും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികളുടെയും പ്രിയകേന്ദ്രമാണ്.
കനത്തമഴയുടെ കാലയളവ് കഴിഞ്ഞുള്ള സീസണുകളിലാണ് ചെമ്പ്ര ഏറ്റവും കൂടുതൽ ആകർഷകം. സെപ്റ്റംബർമുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളാണ് ചെമ്പ്രമലകയറാൻ ഏറ്റവും അനുയോജ്യം. മലയോരത്തുനിന്നുള്ള കാഴ്ചകൾ ആസ്വദിക്കാൻ വിദേശസഞ്ചാരികളടക്കം ഒട്ടേറെപ്പേർ എത്താറുണ്ടായിരുന്നു.
നന്നാറിയും ശതാവരിയും ഇവിടെ കാണാം.
ആരോഗ്യപച്ചയും ദണ്ഡപാലയും ഇവിടെ അപൂർവമല്ല. ഉഗ്രവിഷമുള്ള പാമ്പുകളുടെയും മലബാർ ഫേൺബിൽ എന്നറിയപ്പെടുന്ന മലമുഴക്കിവേഴാമ്പലിന്റെയും വാസസ്ഥലമാണിത്.
ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടിപ്രദേശമാണ് ഈ മലനിരകൾ. ഒരേസമയം രണ്ടു ദിശകളിലേക്കാണ് ഇവിടെനിന്ന് ഉറവയെടുക്കുന്ന അരുവികൾ ഒഴുകുന്നത്. പുൽമേടുകളാണ് ഈ മലയുടെ സമ്പത്ത്.
ഇതൊക്കെയാണെങ്കിലും വേനൽക്കാലം ചെമ്പ്രയുടെ ദുരിതകാലമാണ്. ഉണങ്ങിയ പുൽമേടുകളിൽ തീപിടിക്കുന്നത് ദയനീയമായൊരു കാഴ്ചയാണ്. അശ്രദ്ധകൊണ്ടും സ്വാഭാവികമായുമൊക്കെ കാട്ടുതീ മലനിരകളിലേക്ക് പാഞ്ഞെത്തുമ്പോൾ നിസ്സഹായരായി അകലെനിന്ന് നോക്കിനിൽക്കാൻമാത്രമേ കഴിയൂ. സഞ്ചാരികളുടെ അശ്രദ്ധയിലും കാട്ടുതീ പടർന്ന ചരിത്രമുണ്ട്. ഇക്കാരണങ്ങൾകൊണ്ടൊക്കെയും കർശനനിയന്ത്രണങ്ങളും പിന്നീട് പതിവായിരുന്നു.നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷമാണ് വയനാട്ടിലെ ഏറ്റവുംവലിയ കൊടുമുടി ചെമ്പ്ര പീക്ക് സഞ്ചാരികൾക്കായി തുറക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group