കുന്നിൻചെരിവിൽ വിവിധയിനം പച്ചക്കറികൾ ; കീഴാറ്റൂർ കെ.രജീഷ് നാടറിഞ്ഞ യുവ കർഷകൻ
കണ്ണൂർ കീഴാറ്റൂർ പടിഞ്ഞാറെ കുന്നിൻചെരിവിൽ പച്ചക്കറി കൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ കെ.രജീഷ്. അഞ്ചേക്കറോളം പറമ്പിലാണ് വിവിധയിനം പച്ചക്കറികൾ വിളവെടുക്കുന്നത്.
കാർഷിക മേഖലയിൽ 20 വർഷത്തെ അനുഭവങ്ങളുണ്ട് ഈ യുവാവിന്. ചെത്തു തൊഴിലാളി കൂടിയാണ് രജീഷ്. അതിരാവിലെ ഉണരും.
അഞ്ചുമണി കഴിയുമ്പോഴേക്കും കള്ളുചെത്തിന് ഇറങ്ങും. രണ്ടുമണിക്കൂറോളം ജോലി. വൈകീട്ട് അഞ്ചുമുതൽ ഒന്നരമണിക്കൂറോളം ചെത്തുപണിയിൽ ഏർപ്പെടും. ഇതിനിടയിലാണ് കൃഷിപ്പണിയിൽ വ്യാപൃതനാകുന്നത്.
പലരിൽനിന്നായി ലഭിച്ച ഭൂമിയിലാണ് കൃഷി. സഹോദരന്മാരും നാട്ടിലെ ചില തൊഴിലാളികളും ഒപ്പംചേരും. വിഷു കഴിഞ്ഞാൽ വിത്തിറക്കും.
മഴ തുടങ്ങി ഒന്നരമാസമാകുമ്പോഴേക്കും വിളവെടുപ്പാരംഭിക്കാനാകും. ഇളവൻ, കക്കിരി, കയ്പ, വെണ്ട, പയർ, പടവലം, താലോലി തുടങ്ങിയ ഇനങ്ങളെല്ലാം തോട്ടത്തിലുണ്ട്.
കൂടാതെ വാഴ, മരച്ചീനി തുടങ്ങിയവയുമുണ്ട്. കാലാവസ്ഥയിലെ മാറ്റം കൃഷിയെ സാരമായി ബാധിക്കാറുണ്ടെന്നും രജീഷ് പറഞ്ഞു.
തുടർച്ചയായ മഴയും മഴ ദിവസങ്ങളോളം വിട്ടുനിൽക്കുന്നതും ഒരുപോലെ വിളവെടുപ്പിനെ ബാധിക്കുന്നു.
വീട്ടിൽ പശുക്കളുള്ളതിനാൽ കൃഷിക്ക് ജൈവവളം തന്നെ ഉപയോഗിക്കുന്നു. പന്നിശല്യമാണ് തോട്ടത്തിലെ പ്രധാന പ്രശ്നം.
അർധരാത്രി വരെ ചില ദിവസങ്ങളിൽ കാവലിരിക്കേണ്ടിവരുന്നു. അധികമഴ കീടശല്യത്തിനും കാരണമാകുന്നുണ്ട്.
കൃഷിയോടുള്ള ഭ്രമത്താലാണ് ഈ രംഗത്ത് തുടരുന്നതെന്നും ഈ യുവകർഷകൻ പറഞ്ഞു. ഇത്തവണ പച്ചക്കറിക്ക് ആവശ്യക്കാർ കൂടുതലാണ്.
മാർക്കറ്റിലെ ആവശ്യത്തിനനുസരിച്ച് വിളവെടുക്കാനാകുന്നില്ല. കൃത്യമായി മഴ ലഭിച്ചതും ആശ്വാസമാണെന്ന് ഇദ്ദേഹം പറഞ്ഞു. ഏറെ പച്ചക്കറിക്കർഷകരുണ്ടായ ഗ്രാമമാണ്. അവരിലേറെയും ഇപ്പോൾ പിൻവലിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group