വടകര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ വടകരയിലെ കൊറ്റില്ലങ്ങൾ സഹകരണ ആശുപത്രിക്ക് മുന്നിലെ ഏതാനും മരങ്ങളിലേക്ക് മാത്രമായി ഒതുങ്ങി. വടകരയിൽ അവശേഷിക്കുന്ന ഏക കൊറ്റില്ലം ഇതാണെന്നാണ് പക്ഷിനിരീക്ഷകരുടെ നിഗമനം. ആശുപത്രിക്ക് മുന്നിലെ ഏഴ് മാവുകളിലും ഒരു നെല്ലിമരത്തിലുമായി നിലവിൽ ഇരുപത്തഞ്ചോളം കൂടുകളാണുള്ളത്. ഇവിടെ ചെറിയ നീർക്കാക്ക, കുളക്കൊക്ക്, പാതിരാക്കൊക്ക് തുടങ്ങിയ നീർപ്പക്ഷികളും അവയുടെ കുഞ്ഞുങ്ങളും കഴിയുന്നുണ്ട്. കൂടുകൾ സുരക്ഷിതമായിരിക്കുമെന്ന തോന്നലാകാം ഇത്രയും തിരക്കേറിയ ഇടം തിരഞ്ഞെടുക്കാൻ പക്ഷികളെ പ്രേരിപ്പിച്ചത്.
എന്നാൽ ഈ കൊറ്റില്ലവും ഇപ്പോൾ ഭീഷണി നേരിടുകയാണ്. താഴെ നിർത്തുന്ന വാഹനങ്ങളിൽ കാഷ്ഠിക്കുന്നത് ഒഴിവാക്കാൻ മരക്കമ്പുകൾ മുറിച്ചുമാറ്റുന്നതായി പക്ഷിനിരീക്ഷകരായ ഡോ. അബ്‌ദുള്ള പാലേരി, ശശിധരൻ മനേക്കര എന്നിവർ നടത്തിയ പഠനത്തിൽ കണ്ടെത്തി. കൂടുകൂട്ടുന്ന മരങ്ങളുടെ കൊമ്പുകൾ വെട്ടുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരവും പക്ഷികളുടെ സന്താനോത്പാദനത്തെ ബാധിക്കുന്നതുമാണ്. ജില്ലയിൽ പത്തോളം കൊറ്റില്ലങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
നേരത്തേ വടകര ദേശീയപാതയോരത്തും പുതിയ സ്റ്റാൻഡ് ഭാഗത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും സമൃദ്ധമായ കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാത വികസനത്തിന്റെയും റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെയും ഭാഗമായി നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതോടെ ഒട്ടേറെ കൂടുകളും മുട്ടകളും കിളിക്കുഞ്ഞുങ്ങളും നശിച്ചു. നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന ഇത്തരം മരംമുറികൾ നീർപ്പക്ഷികളുടെ കൂട്ടനാശത്തിന് കാരണമാകുകയാണെന്ന് പക്ഷിനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































