പട്ടാമ്പി: തൃത്താലയിലെ നിളാതടത്തിൽ ഇക്കുറിയും പതിവ് തെറ്റിക്കാതെ ജൂലായ് പകുതിയോടെതന്നെ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങി. യൂറോപ്പിൽനിന്നുള്ള ദേശാടനപ്പക്ഷിയായ പുള്ളിക്കാടക്കൊക്കുകളുടെ സംഘമാണ് ഇത്തവണ ആദ്യം വിരുന്നെത്തിയത്. പക്ഷി നിരീക്ഷകനും പ്രകൃതി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബ് കൂറ്റനാടാണ് കഴിഞ്ഞദിവസം പ്രദേശത്ത് പുള്ളിക്കാടക്കൊക്കുകളുടെ സംഘത്തെ കണ്ടെത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തത്.
കേരളത്തിൽ പൊതുവേ ശക്തമായ മഴ ഒഴിഞ്ഞുനിൽക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് വിദേശരാജ്യങ്ങളിൽനിന്നുള്ള പരുന്തുകളും മറ്റ് ദേശാടനപ്പക്ഷികളും സാധാരണയായി സന്ദർശകരായി എത്തിച്ചേരാറുള്ളത്. എന്നാൽ തൃത്താല മേഖലയിൽ നടത്തിവരുന്ന തുടർച്ചയായ നിരീക്ഷണത്തിൽ കഴിഞ്ഞ ആറ് വർഷമായി ജൂലായ് പകുതിയോടെതന്നെ ദേശാടനപ്പക്ഷികൾ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ അപൂർവ പ്രതിഭാസം ഷിനോ ജേക്കബ് തുടർച്ചയായ ആറാമത്തെ വർഷമാണ് ഇ-ബേർഡ് വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നത്.
യൂറോപ്പിലെ സബ് ആർട്ടിക് പ്രദേശങ്ങളിലും സ്കോട്ട്ലാൻഡിലെ ഭൂപ്രദേശങ്ങളിലും യുറേഷ്യയുടെ മറ്റ് ഭാഗങ്ങളിലുമാണ് പുള്ളിക്കാടക്കൊക്കുകൾ പൊതുവേ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും. അവിടെ കടുത്ത തണുപ്പ് കാലമാകുന്നതോടെയാണ് ഇവ ഇന്ത്യ ഉൾപ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ദേശാടനം നടത്തുന്നത്.
ഇംഗ്ലീഷിൽ വുഡ് സാൻഡ്പൈപ്പർ എന്ന് പേരുള്ള പുള്ളിക്കാടക്കൊക്കുകളുടെ ശരീരത്തിന്റെ ഉപരിഭാഗം തവിട്ടും വെളുപ്പും ചേർന്ന നിറത്തിലാണ് കാണപ്പെടുന്നത്. തവിട്ട് നിറമുള്ള പുറം ഭാഗത്തും ചിറകുകളിലും മങ്ങിയ വെളുത്ത പുള്ളികൾ വ്യക്തമായി കാണാം. ചിറകുകളുടെ അടിവശത്ത് ചാര നിറമുള്ള ഇവയുടെ കണ്ണിനുമീതെ പുരികംപോലെ നീളത്തിൽ ഒരു വരയുമുണ്ട്. വെള്ളത്തിലും ചെളിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്ന ചെറുജീവികളാണ് പുള്ളിക്കാടക്കൊക്കുകളുടെ പ്രധാന ഭക്ഷണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































