ചെട്ടികുളങ്ങര: ഓണാട്ടുകര എള്ളുകൃഷിയെ കേന്ദ്രസർക്കാരിന്റെ ദേശീയ ഭക്ഷ്യയെണ്ണ-എണ്ണക്കുരു വികസന പദ്ധതിയിൽ (എൻ.എം.ഇ.ഒ.-ഒ.എസ്) ഉൾപ്പെടുത്തി ഉത്തരവായി. ആലപ്പുഴ, കൊല്ലം ജില്ലകളിലെ മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, കരുനാഗപ്പള്ളി താലൂക്കുകളിൽ എള്ളുകൃഷി വിപുലമാക്കാൻ ഈ തീരുമാനം ഏറെ സഹായകമാകും. ആദ്യഘട്ടത്തിൽ വിളവിസ്തീർണം കുറവാണെന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടിരുന്നെങ്കിലും, ഓണാട്ടുകര എള്ളിന്റെ സവിശേഷ ഗുണങ്ങളും ഭൗമസൂചികാ പദവിയും ചൂണ്ടിക്കാട്ടി മുൻ കൃഷിമന്ത്രി പി. പ്രസാദും കൊടിക്കുന്നിൽ സുരേഷ് എം.പി.യും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ഇതിനെത്തുടർന്ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖ പരിഗണിച്ചാണ് ഇപ്പോൾ 1,000 ഹെക്ടർ സ്ഥലത്ത് കൃഷി വികസനത്തിനായുള്ള കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ നടന്ന സെമിനാറിലെ ആശയങ്ങൾ ഉൾപ്പെടുത്തി 3,000 ഹെക്ടറിലേക്കായി ഓണാട്ടുകര വികസന ഏജൻസി ആറുമാസം മുൻപാണ് പദ്ധതിരേഖ സമർപ്പിച്ചത്. 2024-25 മുതൽ 2030-31 സാമ്പത്തികവർഷം വരെ നീളുന്നതും വിവിധ സംസ്ഥാനങ്ങൾക്കായി 10,000 കോടി രൂപ വകയിരുത്തിയതുമായ വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ഈ അനുമതി. ഇതോടൊപ്പം കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ആവശ്യമായ എള്ളിൻ വിത്ത് ലഭ്യമാക്കാനുള്ള സാധ്യതയും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്. പദ്ധതിയിലൂടെ ഉത്പാദനം ഹെക്ടറിന് 800 കിലോ വരെ ഉയർത്താൻ കഴിയുമെന്നാണ് ഏജൻസിയുടെ പ്രതീക്ഷ.
കർഷകർക്ക് മികച്ച വിത്തുകൾ നൽകുന്നതിനും കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ കേന്ദ്ര സഹായം വഴിതുറക്കും. നിലവിൽ കർഷകരിൽ നിന്ന് മികച്ച വിലയ്ക്ക് എള്ളെടുത്ത് എള്ളെണ്ണ, എള്ളെണ്ണ ക്യാപ്സൂളുകൾ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. തൃശ്ശൂർ ജൂബിലി മിഷനിൽ നടന്ന ശാസ്ത്രീയ ഗവേഷണങ്ങളിൽ ഓണാട്ടുകര എള്ളിൽ ഉയർന്ന അളവിൽ വൈറ്റമിനും പ്രോട്ടീനും മറ്റ് പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ ഈ പദ്ധതിക്ക് വലിയ വിപണി സാധ്യതയാണുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















