
കുഞ്ചിത്തണ്ണി (ഇടുക്കി); ദേവികുളം ഗ്യാപ് റോഡിന് താഴെ നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങി. കൈയേറ്റക്കാർ കടുംവെട്ട് നടത്തിയ ചൊക്രമുടി മലനിരകളിലാണ് നീലക്കുറിഞ്ഞ് പൂത്തത്. അധികം വൈകാതെ ചൊക്രമുടിയും പരിസരപ്രദേശങ്ങളും നീലക്കടലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവാകും. മൂന്നാർ ടൗണിൽനിന്ന് 15 കിലോമീറ്റർ മാറിയാണ് ഇപ്പോൾ പൂക്കൾ കണ്ടത്.
പ്രളയം കൊണ്ടുപോയതിന് പകരം
ഒരിക്കൽ പൂവിട്ടാൽ 12 വർഷത്തിന് ശേഷമേ ആ പ്രദേശത്ത് വീണ്ടും നീലക്കുറിഞ്ഞി വിരിയുകയുള്ളൂ. മൂന്നാർ മേഖലയിലെ വിവിധ ഇടങ്ങളിൽ പല സമയങ്ങളിലായാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. ഇരവികുളം-മറയൂർ മേഖലയിൽ 2018-ൽ പൂത്തിരുന്നു. എന്നാൽ, മഹാപ്രളയം കാരണം പൂക്കൾ കുറവായിരുന്നു. ചൊക്രമുടിയിൽ 2013-ലായിരുന്നു നീലക്കുറിഞ്ഞി വസന്തം. ഇപ്പോൾ 12 വർഷമായി. കൃത്യസമയത്ത് തന്നെ പൂവിട്ടുതുടങ്ങി. കുറച്ച് ചെടികൾ മാത്രമാണ് ഇപ്പോൾ പൂത്തത്. വരുംദിവസങ്ങളിൽ മലമുഴുവൻ നീലനിറമാകും.
കാണു... കൈയേറ്റക്കാരേ
കേരളത്തിലെ പ്രധാന കൊടുമുടിയായ ചൊക്രമുടിയിൽ 2023 ഒക്ടോബറിലാണ് അനധികൃത നിർമാണം തുടങ്ങിയത്. ഒരുഭാഗത്തെ മരങ്ങളും ആയിരക്കണക്കിന് കുറിഞ്ഞിച്ചെടികളും നശിപ്പിച്ച് കൈയേറ്റക്കാർ അനധികൃത നിർമാണം തുടങ്ങി. 17 ഏക്കർ ഭൂമിയിലെ ചെടികൾ പൂർണമായും നശിപ്പിച്ചു. പാറപൊട്ടിച്ച് മലകീറി റോഡ് വെട്ടി. വലിയ തടയണയും നിർമിച്ചു.
മുമ്പ് നീലക്കുറിഞ്ഞി വിരിഞ്ഞിരുന്ന പ്രദേശമായതുകൊണ്ടാണ് കൈയേറ്റം പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. മാതൃഭൂമി ഇക്കാര്യം റിപ്പോർട്ടുചെയ്തു.
പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാരിന് ഇവിടുത്തെ അനധികൃത പട്ടയങ്ങൾ റദ്ദാക്കേണ്ടിവന്നു. എങ്കിലും ചൊക്രമുടി നീലവസന്തത്തിൽ മൂടുമ്പോൾ ഈ ഭാഗത്ത് മാത്രം പൂക്കളുണ്ടാകില്ല. എല്ലാം കൈയേറ്റക്കാർ നശിപ്പിച്ചു കളഞ്ഞു. കൈയേറ്റം നടന്ന പ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ മുകളിലാണ് ഇപ്പോൾ പൂക്കൾ വിരിഞ്ഞിരിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group