
ബന്തടുക്ക റബ്ബർ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ വ്യാപകം. വിലത്തകർച്ചയും വിദഗ്‌ധ ടാപ്പിങ് തൊഴിലാളികളെ കിട്ടാത്തതും കാരണം പ്രതിസന്ധിയിലായ കർഷകർക്കിത് വൻ പ്രഹരമായി.
ഇത്തവണ മഴ കൂടുതൽ പെയ്‌തത് തെല്ലൊന്നുമല്ല കർഷകരെ ബുദ്ധിമുട്ടിലാക്കിയത്. ഉദ്ദേശിച്ച ടാപ്പിങ് ദിനങ്ങൾ ലഭിക്കാത്തതുമൂലമുള്ള നഷ്ടം ഒരുവശത്ത് രൂക്ഷമാകുമ്പോഴാണ് മറുഭാഗത്ത് ഇലകൊഴിച്ചിലിന്റെ രൂപത്തിൽ കഷ്ടതയെത്തിയത്.
മലയോര സമ്പദ് വ്യവസ്ഥയിൽ റബ്ബർകൃഷിയിൽനിന്നുള്ള വരുമാനമാണ് മുഖ്യപങ്കുവഹിക്കുന്നത്. കലാവസ്ഥാമാറ്റമാണ് റബ്ബർത്തോട്ടങ്ങളെ ബാധിച്ചത്. കനത്ത മഴ റബ്ബറിൻ്റെ പരമ്പരാഗത കൃഷിരീതികളെ ആകെ തകിടംമറിച്ചു. മഴയ്ക്കുശേഷം സാധാരണ ഓഗസ്റ്റിലാണ് ടാപ്പിങ് തുടങ്ങാറ്. സെപ്റ്റംബറിൽ ടാപ്പിങ് സജീവമാകുമായിരുന്നു.
എന്നാൽ, ഇത്തവണ മഴ മാറാത്തതിനാൽ ഭൂരിഭാഗം തോട്ടങ്ങളിലും ടാപ്പിങ് തുടങ്ങിയിട്ടില്ല.
സാധാരണ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് സ്വാഭാവിക ഇലപൊഴിയൽ. അതിനാൽ, മരങ്ങൾക്ക് വിശ്രമം അനുവദിച്ച് ടാപ്പിങ് നിർത്തിവെക്കാറാണ് പതിവ്. വൈകാതെ ഇല വീണ്ടും തളിർക്കുകയും ടാപ്പിങ് പുനരാരംഭിക്കുകയും ചെയ്യുന്നു. എന്നാൽ, ഇപ്പോൾ ഇലകൾ മുഴുവൻ കൊഴിഞ്ഞ് കമ്പുകൾ മാത്രമായ അവസ്ഥയിലാണ് മരങ്ങൾ. കനത്ത മഴ തുടർച്ചയായി പെയ്‌തു തുടങ്ങിയതോടെയാണ് ഇത് വ്യാപകമായത്. ഇനി പുതിയ ഇലകൾ തളിർത്ത് മൂപ്പെത്തിയാൽ മാത്രമേ റബ്ബർ ഉത്‌പാദനം വർധിക്കുകയുള്ളൂ.
കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിൽ ഭൂരിഭാഗം നോട്ടങ്ങളെയും ഇലകൊഴിച്ചിൽ ബാധിച്ചിട്ടുണ്ട്.
അതിർത്തി വനപ്രദേശങ്ങൾക്ക് മറുഭാഗം കർണാടക ഫോറസ്റ്റ് ഡിവലപ്മെൻറ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സുള്ള്യ, സുബ്രഹ്മണ്യ എന്നിവിടങ്ങളിലെ തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. സുള്ള്യയിൽ സ്ഥിരതാമസമുള്ള ശ്രീലങ്കൻ അഭയാർഥികളാണ് ഇവിടെ തൊഴിലെടുക്കുന്നത്.
ഇലയില്ലാത്തതിനാൽ ഉത്പാദനം വൻതോതിൽ കുറഞ്ഞതായും മഴ മറയിട്ടിട്ടും കുറഞ്ഞദിനം മാത്രമേ ഇതുവരെ ടാപ്പിങ് ചെയ്യാൻ സാധിച്ചുള്ളു എന്ന് കർഷകർ പറയുന്നു. റബ്ബർ ഉത്പാദനം നിലച്ചതോടെ ഓണക്കാലമായിട്ടും കച്ചവടം കുറഞ്ഞതായി വ്യാപാരികളും പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group