.jpg)
കൂൺകൃഷിയ്ക്ക് പുതിയമുഖം നൽകി “മൺസൂൺ മഷ്‌റൂംസ്”
കൃഷിയോടുള്ള ആഭിമുഖ്യം രാഹുലിന് പൈതൃകമായി പകർന്നു കിട്ടിയതാണ്. പ്രഗത്ഭ കർഷകനായ അച്ഛൻ ഗോവിന്ദൻ നമ്പ്യാരാണ് കൃഷിയുടെ ബാലപാഠങ്ങൾ രാഹുലിനെ അഭ്യസിപ്പിച്ചത്.
ചെറുപ്പം മുതൽക്ക് തന്നെ കൃഷികാര്യങ്ങളിൽ അച്ഛനെ സഹായിക്കാൻ രാഹുലിന് വലിയ ഉത്സാഹമായിരുന്നു. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന കുടുംബത്തിലെ അംഗമെന്ന നിലയിൽ രാഹുലിന് കൃഷി കാര്യങ്ങളോട് പ്രത്യേക താത്പര്യവും ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലെ ഇരിട്ടി പുന്നാട് സ്വദേശിയായ രാഹുൽ ഗോവിന്ദ് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും ഡിപ്ലോമയും കഴിഞ്ഞ് 2010-ൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായി പോകുമ്പോഴും കൃഷിയോടുള്ള ഉൽക്കടമായ സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു.
കൃഷികാര്യങ്ങളിൽ പൊതുവെ തല്പരനായിരുന്നെങ്കിലും സവിശേഷമായ കൂൺകൃഷിയോടായിരുന്നു ഇദ്ദേഹത്തിന് കൂടുതൽ താത്പര്യം. കൃഷികാര്യങ്ങളിൽ പൊതുവെ തല്പരനായിരുന്നെങ്കിലും സവിശേഷമായ കൂൺകൃഷിയോട് പ്രത്യേക താത്പര്യമായിരുന്നു ഇദ്ദേഹത്തിന്.
അതുകൊണ്ടുകൂടിയാവണം അവധിയ്ക്ക് നാട്ടിലെത്തിയ സമയത്ത് ചെറിയ തോതിൽ കൂൺ കൃഷി ചെയ്തുപോന്നിരുന്ന അമ്മയ്‌ക്കൊപ്പം രാഹുലും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. അങ്ങനെ കൂൺകൃഷിയുടെ ബാലപാഠങ്ങൾ മനസിലാക്കിയ രാഹുൽ ഈ മേഖലയിലേക്ക് തിരിഞ്ഞു.
ചെറിയ തോതിലായിരുന്നു തുടക്കം. വീടിനോടു ചേർന്ന് ഒരു വിറകുപുരയിൽ നൂറ് ബെഡ് കൂണുമായി രാഹുൽ പുതിയൊരു ജീവിതമാർഗത്തിന് തുടക്കം കുറിച്ചു. ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നീടൊരു വഴിത്തിരിവിന് കാരണമായത്. തുടങ്ങിയെങ്കിലും കൂൺകൃഷിയെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും രാഹുലിന് അതീവ താത്പര്യമായിരുന്നു.
അങ്ങനെയാണ് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രത്യേക കൃഷി പദ്ധതിയായ ആര്യ (Attracting and Retaining Youth in Agriculture) യെക്കുറിച്ച് രാഹുൽ അറിയുന്നത്. 35 വയസിന് താഴെയുള്ള യുവതീ-യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുവാൻ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം നടത്തുന്ന ഈ പദ്ധതിയിൽ രാഹുലും ഭാഗമായി. കൂൺ കൃഷിയുടെ വിവിധ തലങ്ങളെപ്പറ്റി പഠിക്കാനും മനസിലാക്കാനും രാഹുലിന് ഇതിലൂടെ സാധിച്ചു.
ഇവിടം മുതൽക്കാണ് കൂണിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിയ്ക്കാനുള്ള സാധ്യതകളെ പറ്റി രാഹുൽ ആദ്യം മനസിലാക്കുന്നത്. കൂണിന്റെ ലഭ്യതക്കുറവും ഭാവിയിലെ സാധ്യതകളും മനസ്സിലാക്കി കൂൺകൃഷി തന്റെ ഉപജീവനമാർഗമാക്കാൻ തീരുമാനിച്ച രാഹുൽ ആറുവർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2016-ൽ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഏതൊരു കാര്യവും വളരെ പ്രായോഗികമായി കാണുന്ന ഏത് മേഖലയിലായാലും തന്റേതായ വ്യക്തിമുദ്ര പതിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ രാഹുലിന് കൂൺകൃഷിയിൽ ഏറെ ശോഭിക്കാനായി.

വിറകുപുരയിൽനിന്ന് വിപണിവഴിയിലേക്ക്
ചെറിയൊരു വിറകുപുരയിൽ നിന്നുമാരംഭിച്ച രാഹുലിന്റെ കൂൺ കൃഷി, തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് വിജയതലത്തിലെത്തി നിൽക്കുകയാണ്.
ഏതൊരു കർഷകനും നേരിടുന്ന പ്രധാന പ്രശ്നമായ 'വിപണി കണ്ടെത്തൽ' എന്ന കടമ്പയും കടക്കാൻ അദ്ദേഹത്തിന് സാധിച്ചു. കോവിഡ് കാലത്തിനു മുമ്പ് വരെ പച്ചക്കറി കടകളിൽ നേരിട്ട് കൂൺ വില്പന നടത്തിപ്പോന്ന രാഹുലിന് ഡയറക്ട് മാർക്കറ്റിംഗ് എന്ന വിപണന സാധ്യതയിലേക്ക് തിരിഞ്ഞതാണ് വിജയഗാഥയിലെ പ്രധാന വഴിത്തിരിവായത്.
മുൻപ് സൂചിപ്പിച്ചതു പോലെ കഠിനാധ്വാനവും അർപ്പണബോധവുമാണ് രാഹുലിനെ വിജയകിരീടമണിയാൻ പ്രേരകമായ ഘടകങ്ങൾ. അതിന്റെ ഉത്തമ ഉദാഹരണമാണ് തുടക്കത്തിൽ മുനിസിപ്പാലിറ്റി, പൊലീസ് സ്റ്റേഷൻ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ വിൽപന നടത്തി ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞതും പിന്നീട് സൂപ്പർ മാർക്കറ്റുകളിലേക്കും, വിശേഷ ദിവസങ്ങളിലെ വിപണിയിലും തന്റെ ഉത്പന്നങ്ങൾ വലിയതോതിൽ വിറ്റഴിക്കാനും സാധിച്ചത്.
ഓരോ ഘട്ടത്തിലും രാഹുൽ തന്റെ സാധ്യതകളെ തിരിച്ചറിയുകയും അതിൽ എങ്ങനെ വിജയിക്കാം എന്നു ചിന്തിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു.
സൂപ്പ് മുതൽ ബിരിയാണി വരെ
വിപണിയിലെ പുതിയ രുചിക്കൂട്ടുകൾ
വിപണി കണ്ടെത്തിയ ശേഷം അതിനെ ഏതൊക്കെ രീതിയിൽ വിനിയോഗിക്കാം എന്നതായി പിന്നീടങ്ങോട്ടുള്ള രാഹുലിന്റെ ചിന്ത.
അങ്ങനെ അടുത്ത ചുവടു വയ്‌പ്പെന്നോണം കൂൺ ഉപയോഗിച്ചുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിയ്ക്കാൻ തുടങ്ങി. 2020-ൽ വൈഗയുടെ ചടങ്ങിൽ വച്ച് ‘കൂൺ സൂപ്പ്’ എന്ന ആദ്യ ഉത്പന്നം മുൻ കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ് പുറത്തിറക്കിയത്.
പിന്നീടുള്ള യാത്രയിൽ രാഹുലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൂൺ കൊണ്ട് തയ്യാറാക്കാവുന്ന പത്തോളം ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്.
ഏറ്റവും പുതിയ ഉത്പന്നമായി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന കൂൺ ബിരിയാണിയും പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചിരിക്കുകയാണ് ഈ യുവസംരംഭകൻ. നിർമിക്കുന്ന ഉത്പന്നങ്ങൾ പ്രിസർവേറ്റീവുകൾ ഉപയോഗിക്കാതെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ‘ഈറ്ററി മലബാറിക്കസ്’ എന്ന ഭക്ഷ്യസംസ്കരണ സ്ഥാപനത്തിന്റെ റിട്ടോർട്ട് സാങ്കേതികവിദ്യയാണ് രാഹുൽ സ്വീകരിച്ചത്. കശുവണ്ടിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനമെന്ന നിലയിൽ നേരത്തെതന്നെ പേരെടുത്തതാണ് ‘ഈറ്ററി മലബാറിക്കസ്’.
മഷ് പെല്ലറ്റ്
കൂൺ കൃഷിക്ക് പുതിയ മുഖം!
2023 ജൂലൈ മാസമാണ് കൂൺ കൃഷിയുടെ സാദ്ധ്യതകൾ മനസിലാക്കി ഈ മേഖലയിലേക്ക് വരുന്ന കർഷകർക്കായി ‘മഷ് പെല്ലറ്റ്’ എന്ന നൂതനമാധ്യമം രാഹുലും സംഘവും അവതരിപ്പിക്കുന്നത്. രാഹുലിന്റെ പാർട്നർ കൂടിയായ ആദം ഷംസുദീനാണ് 'മഷ് പെല്ലറ്റ്' എന്ന ആശയത്തിന് ചുക്കാൻ പിടിച്ചത്.
സാധാരണ കൂൺ കൃഷിയിൽ കണ്ടു വന്നിരുന്ന വൈക്കോൽ ഉപയോഗമില്ല എന്നതാണ് ഈ രീതിയുടെ പ്രത്യേകത. കൂൺ കർഷകർ നേരിട്ടിരുന്ന പ്രധാന വെല്ലുവിളികളായ അണുനശീകരണം, മാധ്യമങ്ങളുടെ ഗുണമേന്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ‘മഷ് പെല്ലറ്റ്’ രീതി. പരമ്പരാഗത കൂൺ കൃഷിരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളായിരുന്നുവല്ലോ വൈക്കോൽ, ചകിരിച്ചോറ്. കരിമ്പിൻചണ്ടി തുടങ്ങിയവ. എന്നാൽ ഇവയൊക്കെ പാടേ ഉപേക്ഷിച്ച് റബ്ബറിന്റെ അറക്കപ്പൊടി കൃത്യമായ രീതിയിൽ അണുനശീകരണം നടത്തി വിവിധ പോഷകങ്ങൾ നിശ്ചിത അനുപാതത്തിൽ ചേർത്താണ് ‘മഷ് പെല്ലറ്റ്’ തയ്യാറാക്കുന്നത്. കാഴ്ച്ചയിൽ കാലിത്തീറ്റ പോലെയാണ് മഷ് പെല്ലറ്റ് കാണപ്പെടുന്നത്.
ഒരു കിലോ മഷ് പെല്ലറ്റ് ഒരു കവറിൽ എടുത്തതിലേക്ക് ഒന്നര ലിറ്റർ തിളച്ച വെള്ളം ഒഴിച്ച് ചൂടാറിയ ശേഷം വിത്തിടാം. 15 ദിവസത്തെ വളർച്ചാസമയം സുഷിരങ്ങൾ ഇട്ട് വെള്ളം നനച്ച് കൊടുക്കുക. എല്ലാ പരിചരണങ്ങളും ചെയ്ത മാധ്യമമായതിനാൽ അണുനശീകരണം ആവശ്യമായി വരുന്നില്ല.
അല്പം ശ്രദ്ധിച്ചാൽ അനായാസം കൂൺ വളർത്തിയെടുക്കാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. 'മഷ് പെല്ലറ്റ്' എന്ന നൂതന കൃഷിരീതി കേരളത്തിലുടനീളമുള്ള കർഷകരിൽ എത്തിച്ചതിൽ രാഹുലിന് വലിയ പങ്കുണ്ട്. കൂടാതെ മൺസൂൺ മഷ്റൂം എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള പെല്ലറ്റും കൂൺവിത്തുകളും വിതരണം ചെയ്യുന്നുമുണ്ട്.

MERC: കൂൺ ഗവേഷണത്തിൽ പുതിയ അധ്യായം
മൺസൂൺ മഷ്‌റൂം എന്ന് പേരിട്ടിരിക്കുന്ന രാഹുലിന്റെ സംരംഭം സംസ്ഥാനത്തെ കൂൺ ഉത്പാദന കമ്പനികളിൽ മുൻപന്തിയിൽ തന്നെ എത്തിയിരിക്കുന്നു. കേരളത്തിലെ മൂന്നു ജില്ലകളിലായി ആറു ഫാമുകളും സർക്കാർ പങ്കാളിത്തത്തിൽ ആറളം ഫാമിൽ 2 ഫാമുകളുമുൾപ്പെടെ എട്ടു ഫാമുകൾ ഇന്ന് മൺസൂൺ മഷ്റൂംസ് നടത്തി വരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മൺസൂൺ മഷ്‌റൂമിന്റെ മാധ്യമ ഉത്പന്നങ്ങൾ വഴി കേരളത്തിൽ 8 കോടി രൂപയുടെ കൂൺ ഉത്പാദനം നടത്താൻ സാധിച്ചിട്ടുണ്ട്. കേവലം 100 ബെഡ്ഡിൽ തുടക്കം കുറിച്ച യാത്രയാണ് രാഹുലിനെ ഇന്ന് കേരളത്തിലെ തന്നെ മികച്ച കൂൺ സംരംഭകനാക്കി മാറ്റിയിരിക്കുന്നത്.
കൂൺ കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളും മാത്രമല്ല തന്റെ അനുഭവവും പരിചയവും മറ്റു കർഷകരിലേക്ക് എത്തിയ്ക്കുന്നതിലും രാഹുൽ അതീവ ശ്രദ്ധാലുവാണ്. കേരളത്തിലങ്ങോളമിങ്ങോളം കൂൺ കൃഷിയെക്കുറിച്ച് പരിശീലന ക്ലാസുകൾ നൽകി വരുന്നു. കൂടാതെ കൂൺ കൃഷിയുടെ പ്രചാരകൻ എന്ന നിലയ്ക്കും മുൻപന്തിയിൽ തന്നെയുണ്ട് രാഹുൽ ഗോവിന്ദ്. ഇതിനു പുറമെ 2025 ഏപ്രിൽ ഒന്നാം തീയതി രാഹുലിന്റെ ഏറ്റവും പുതിയ സംരംഭമായ മൺസൂൺ മഷ്‌റൂംസിന്റെ ‘മഷ്‌റൂം എക്സ്‌പ്ലൊറേഷൻ & റിസർച്ച് സെന്റർ’ (Mushroom Exploration & Research Centre - MERC) സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തിരുന്നു.
പരമ്പരാഗതമായി കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന കുടുംബത്തിന്റെയും പരിപൂർണ പിന്തുണയും രാഹുലിനുണ്ട്. അച്ഛൻ ഗോവിന്ദൻ നമ്പ്യാർ, അമ്മ രമാദേവി, ഭാര്യ അനുശ്രീയും മകൻ റയാനുമടങ്ങുന്നതാണ് രാഹുലിന്റെ കുടുംബം. താൻ കൂൺ കൃഷി തെരഞ്ഞെടുത്തതിൽ കുടുംബത്തിന് സന്തോഷമുണ്ടെന്നും വീട്ടുകാരുടെ പ്രോത്സാഹനം ഇല്ലാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും രാഹുൽ പറയുന്നു. ഭാര്യ അനുശ്രീയും രാഹുലിന്റെ സുഹൃത്തുക്കളായ ശ്രീകാന്ത്, ആദം ഷംസുദീനും ചേർന്നാണ് സംരംഭം നടത്തി വരുന്നത്. കൂൺ കൃഷിയിലെ തുടക്കക്കാർക്കായി "പരിചയമാണ് ഗുരു.. ചെറിയ തോതിൽ കൂൺ കൃഷി ചെയ്ത് സാധ്യതകളും വെല്ലുവിളികളും നേട്ടങ്ങളും മനസിലാക്കി വിപുലമായ തോതിൽ കൂൺ കൃഷി വ്യാപിപ്പിക്കുക." എന്ന ഉപദേശവും രാഹുൽ നൽകുന്നു.
കൂൺ കൃഷിയുടെ അനന്തസാധ്യതകൾ തേടിയുള്ള രാഹുലിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു. കൂൺകൃഷിയിൽ ചുവടുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാഹുലിനെ വിളിക്കാം: 9895912836, 8921390344.
Courtesy :Krishijagaran

കൃഷിജാഗരൺ
ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന
ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ
പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്
Krishi Jagran Kerala: Agriculture news from kerala, agriculture ...
https://malayalam.krishijagran.com





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group