
ചാരുംമൂട് മഴയെത്തുടർന്ന് വെള്ളംകയറി നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ ആമ്പടവം പാടശേഖരത്തിലെ നെൽക്കൃഷി നശിക്കുന്നു. കരിങ്ങാലിപ്പുഞ്ചയിൽ വരുന്നതാണ് പാടശേഖരം. കൊയ്ത്ത്തുകഴിയാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് പ്രതിസന്ധിയായത്. അൻപതോളം കർഷകരുടെ 125 ഏക്കർ കൃഷിയാണ് നശിക്കുന്നത്. ഇതുമൂലം ലക്ഷങ്ങളുടെ കടബാധ്യതയിലായിരിക്കുകയാണ് കർഷകർ.
പാടശേഖരത്തിൽനിന്നുള്ള വെള്ളം അച്ചൻകോവിലാറ്റിലേക്ക് ഒഴുകുന്നതിനുണ്ടായ തടസ്സമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. വെളളം കയറാതിരിക്കാനായി പാടശേഖരത്തിലെ കുറേഭാഗത്ത് ചാക്കുകൾ നിരത്തിയിട്ടുണ്ട്. പന്തളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി പുഞ്ചയിൽ മഴപെയ്‌തു നിറയുന്ന വെള്ളമാണ് ആമ്പടവം പാടശേഖരം വഴി അച്ചൻകോവിലാറ്റിലേക്ക് ഒഴുപ്പോകുന്നത്. സാധാരണയായി നവംബറിൽ കൃഷിയിറക്കി മാർച്ചിനുള്ളിൽ കൊയ്ത്ത് തീരേണ്ടതാണ്.
ഇപ്രാവശ്യം പാടശേഖരത്തിലെ വെള്ളംവറ്റാൻ താമസിച്ചതിനാൽ ഡിസംബറിലാണ് കൃഷിയിറക്കിയത്.
മാവേലിക്കര-പന്തളം റോഡിലെ ഇടപ്പോൺ പാലത്തിൻ്റെ ആശാസ്ത്രീയമായ നിർമാണമാണ് പ്രശ്‌നത്തിനു കാരണമെന്ന് കർഷകർ പറയുന്നു. റോഡുപണിയും പാലം പണിയും തീർന്ന 2022 മുതലാണ് കൃഷിരീതിയിൽ മാറ്റം വന്നത്. പാലം പണി കഴിഞ്ഞശേഷം വെള്ളം ഒഴുകിപ്പോകുന്ന തോടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മണ്ണിടിഞ്ഞുവീണ് നികുന്നു. ഇതു തടയാനായി തോട്ടിലെ മണ്ണു നീക്കി സംരക്ഷണഭിത്തി കെട്ടണം.
കഴിഞ്ഞ രണ്ടുവർഷവും കർഷകർ 15,000 രൂപ മുടക്കി ജെസിബി കൊണ്ടുവന്ന് മണ്ണ് കോരിമാറ്റിയാണു കൃഷിയിറക്കിയത്. കെഎസ്ടിപിയാണ് റോഡുപണി നടത്തിയത്. പാലത്തിന്റെ തോടിന് സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ട് കർഷകർ കെഎസ്ടിപിയുടെ കൊട്ടാരക്കരയിലെ ഓഫീസിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
പണി കഴിഞ്ഞതോടെ പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറിയെന്നാണ് അവർക്കു കിട്ടിയ മറുപടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group