
ശാസ്താംകോട്ട 'മൈനാഗപ്പള്ളി ചാലായിൽ മാടൻനട ഏലായിലെ 458 ഏക്കർ വരുന്ന തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് കളമൊരുങ്ങുന്നു. 35 വർഷത്തിലധികമായി വെള്ളക്കെട്ടും തരിശുമായി കിടക്കുന്ന ഏലായിൽ കൃഷിയിറക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി,
പ്രധാന കടമ്പയായ പാലായിൽ മാടൻനട ഏലാ നടുത്തോടിന്റെ നിർമാണത്തിനും തോട്ടുംമുഖം തോടിൻ്റെ നവീകരണത്തിനുമുള്ള ടെൻഡറും വൈകാതെ നടക്കും. അതോടെ കൃഷി പുനമാരംഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങും. കൃഷി, ഇറിഗേഷൻ, തദ്ദേശസ്വയംഭരണം, തൊഴിലുറപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നവകേരളം കർമപദ്ധതി പ്രകാരമാണ് കൃഷി നടത്തുന്നത്.
ഹരിതകേരളം മിഷൻ്റെ മേൽനോട്ടത്തിൽ പാടശേഖരസമിതികളുമായി ചേർന്നാകും കൃഷി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ഹരിതകേരളം സാങ്കേതികവിദഗ്‌ധ സംഘവും 2022 ജൂലായിൽ ഏലാകൾ സന്ദർശിച്ച് തയ്യാറാക്കി നൽകിയ റിപ്പോർട്ടുകളുടെയും എസ്റ്റിമേറ്റിൻ്റെയും അടിസ്ഥാനത്തിലാണ് സർക്കാർ വിവിധ പദ്ധതികൾക്ക് തുക അനുവദിച്ചത്.
ഏക്കറിൽ കൃഷിയിറക്കുക ലക്ഷ്യം
ചാലായിൽ മാടൻനട ഏലായിൽ 458 ഏക്കറിൽ സമഗ്ര നെൽക്കൃഷി വികസനപദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നേരത്തേ സർവേ വിഭാഗം നിലം അളന്ന് വിസ്തൃതി കണ്ടെത്തിയിരുന്നു. ഏലായിലെ ജലസേചനസംവിധാനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രശ്‌നങ്ങളാണ് നെൽക്കൃഷിയെ പിന്നോട്ടടിച്ചത്. അതിനു പരിഹാരമെന്ന നിലയിലാണ് ഏലായിലൂടെ പുതിയ നടുത്തോടു നിർമിക്കുന്നത്.
തേവലക്കര പഞ്ചായത്തിൻ്റെ അതിർത്തിയായ ആദിക്കാട് ഭാഗത്തുനിന്നു തോട്ടുംമുഖംവഴി പള്ളിക്കലാറ്റിലെത്തുന്ന തോട്ടിലെ ഒഴുക്ക് നിലച്ചതോടെയാണ് കൃഷി നശിച്ചത്.
അതോടെ കർഷകർ പിൻവാങ്ങി. അതിനു പരിഹാരമായാണ് നവീകരണം. ഭാവിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏലായുടെ ഇടയിലൂടെ നാലുമീറ്റർ വീതിയിൽ രണ്ടു കിലോമീറ്റർ നീളത്തിൽ പുതിയ തോട് നിർമിക്കുകയുമാണ്. അതോടെ നിലവിലെ പ്രധാന പ്രതിസന്ധിയൊഴിയും. വെട്ടിക്കാട്ട് ഏലായിൽ ഇരുപ്പൂ കൃഷിയിറക്കുന്നതിനും സാഹചര്യമൊരുങ്ങും ഒരുവർഷത്തിനകം ചാലായിൽ മാടൻനട ഏലാ തരിശുരഹിതമാക്കുകയാണ് ലക്ഷ്യമെന്ന് ഏലാസമിതി പ്രസിഡൻ്റ് ബിജുകുമാർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group