
കണ്ണൂർ: നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) പ്രകാരം ബി.എസ്‍സി. കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ്, ഫണ്ടമെന്റൽസ് ഓഫ് മാത്തമാറ്റിക്സ് എന്നിവ ഡബിൾ മെയിനായി (ഡബിൾ മേജർ) തിരഞ്ഞെടുത്ത ഗവ. ബ്രണ്ണൻ കോളേജിലെ 10 വിദ്യാർഥികളെ കണ്ണൂർ സർവകലാശാല കുരുക്കിലാക്കി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഈ രണ്ട് വിഷയങ്ങൾ ഡബിൾ മെയിനായി തിരഞ്ഞടുക്കാൻ കഴിയില്ലെന്ന് സർവകലാശാല അറിയിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷയ്‌ക്ക് അപേക്ഷിക്കുമ്പോൾപോലും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഏപ്രിൽ ഒന്നിന് രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങുകയാണ്. കുട്ടികൾ ഒരുവർഷത്തോളം ക്ലാസിലിരുന്നത് വെറുതേയായി. അധ്യാപകർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്ന് പറയുന്നു.
ഒരുവർഷം നഷ്ടപ്പെടാതിരിക്കണമെങ്കിൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഒന്ന് മേജറായി നിശ്ചയിച്ച് മറ്റേതെങ്കിലും വിഷയങ്ങൾ മൈനറായി പഠിക്കണമെന്നാണ് സർവകലാശാലാ നിർദേശം. ഒന്നാം സെമസ്റ്റർ പരീക്ഷ അസാധുവായെന്നും അതിനാൽ രണ്ടാം സെമസ്റ്ററിനൊപ്പം ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. അതായത്, ഒന്നാം സെമസ്റ്റർ തോറ്റതായി കണക്കാക്കി സപ്ലിമെന്ററി എഴുതണം. കേവലം 20 ദിവസംകൊണ്ട് മേജറും മൈനറും മൾട്ടി ഡിസിപ്ലിനറി കോഴ്‌സും (എം.ഡി.സി.) ഉൾപ്പെടെ നാല് വിഷയങ്ങൾ പഠിച്ചുതീർത്ത് പ്രാക്ടിക്കൽ വർക്ക്, ഇന്റേണൽ വർക്ക്, വൈവ തുടങ്ങിയവയും പൂർത്തീകരിക്കേണ്ട ബാധ്യതയാണ് വിദ്യാർഥികൾക്ക് വന്നുപെട്ടിരിക്കുന്നത്. കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ്, ഫണ്ടമെന്റൽസ് ഓഫ് മാത്തമാറ്റിക്സ് എന്നിവ ഉള്ളടക്കത്തിൽ സമാനമാണെന്നും ഇത് ഡബിൾ മെയിനായി ഡിഗ്രി നേടിയാൽ സർട്ടിഫിക്കറ്റിന് വിലയുണ്ടാകില്ലെന്നും സർവകലാശാല പറയുന്നു.
ബ്രണ്ണനിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്‌മെന്റിൽ ബി.എസ്‍സി. മാത്തമാറ്റിക്സ്, ബി.എസ്‍സി. കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് കോഴ്‌സുകളുണ്ട്. കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സിലെ 11 വിദ്യാർഥികളിൽ 10 പേരും ഒന്നാം സെമസ്റ്ററിൽ മേജർ കോഴ്‌സായി കംപ്യൂട്ടേഷണൽ കാൽക്കുലസ്, ഫണ്ടമെന്റൽസ് ഓഫ് മാത്തമാറ്റിക്സ്, മൈനർ കോഴ്‌സായി പ്രോബബിലിറ്റി തിയറി, എം.ഡി.സി. ആയി മെട്രിക്സ് തിയറി എന്നിങ്ങനെയും ഇംഗ്ലീഷ്, ഹിന്ദി/മലയാളം/സംസ്കൃതം എന്നിങ്ങനെ ഭാഷാ വിഷയവുമാണ് തിരഞ്ഞെടുത്തത്. 2024 ഓഗസ്റ്റിൽ ആരംഭിച്ച ഒന്നാം സെമസ്റ്റർ നവംബറിലെ പരീക്ഷയോടെ അവസാനിക്കുകയും ഡിസംബറിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഡിസംബറിൽ ആരംഭിക്കേണ്ട രണ്ടാം സെമസ്റ്റർ 2025 ജനുവരിയോടെയാണ് ആരംഭിച്ചത്. ഈ സമയം എം.ഡി.സി.യിൽ ഒന്നാം സെമസ്റ്ററിൽ എടുത്ത വിഷയങ്ങൾ രജിസ്റ്റർചെയ്യാൻ വിദ്യാർഥികൾക്ക് സാധിച്ചില്ല. സാങ്കേതിക പ്രശ്നമാണെന്ന് കരുതിയെങ്കിലും പിന്നീടാണ് അധ്യാപകരും വിദ്യാർഥികളും വിവരമറിഞ്ഞത്. പലതവണ സർവകലാശാല കയറിയിറങ്ങിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
മാർച്ച് മൂന്നിനാണ് കണ്ണൂർ സർവകലാശാല രജിസ്ട്രാർ രേഖാമൂലം പ്രിൻസിപ്പലിന് ഇതുസംബന്ധിച്ച കത്തയച്ചത്. വർഷം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ചയോടെ എം.ഡി.സി.യിൽ എട്ടുപേർ ഫിസിക്കൽ എജുക്കേഷനും ഓരോരുത്തർ സംസ്കൃതം, സുവോളജി എന്നിവയും തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ വിഷയങ്ങൾ മൈനറായും തിരഞ്ഞെടുത്തു. പരീക്ഷാസമയമെങ്കിലും നീട്ടിക്കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിലാണ് ഇപ്പോൾ കുട്ടികൾ.
അധ്യാപകരെയും വിദ്യാർഥികളെയും അറിയിച്ചിരുന്നു
: കോഴ്സുമായി ബന്ധപ്പെട്ട ഈ പ്രശ്നം അധ്യാപകരെ നേരത്തേതന്നെ അറിയിച്ചതാണ്. ബ്രണ്ണനിൽ മാത്തമാറ്റിക്സ് ഡിപ്പാർട്ട്‌മെന്റിലെ രണ്ട് കോഴ്‌സുകളിലും ഉള്ളടക്കം ഒന്നുതന്നെയാണ്. ഇക്കാര്യം വിദ്യാർഥികൾ വന്ന് അന്വേഷിച്ചപ്പോഴും ബോധ്യപ്പെടുത്തിയതാണ്. 15-ഓളം വിഷയങ്ങളുള്ള കോളേജാണ് ബ്രണ്ണൻ.
ഡോ. ജോബി കെ.ജോസ്
രജിസ്ട്രാർ, കണ്ണൂർ സർവകലാശാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group