
അത്യാവശ്യമെങ്കിൽ മാത്രം സ്പെഷ്യൽ ക്ലാസുകൾ
കണ്ണൂർ: ജില്ലയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ഉഷ്ണകാല പ്രതിരോധപ്രവർത്തനങ്ങളും മറ്റ് നിർദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ കളക്‌ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. സ്‌കൂളുകളിൽ വാർഷിക പരീക്ഷകളുടെ സമയങ്ങളിൽ വിദ്യാർഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പിനോട് നിർദേശിച്ചു.
കുടിവെള്ളക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ളം വിതരണം ചെയ്യണം. ജില്ലയിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ 'റാപിഡ് ഫയർ സേഫ്റ്റി ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കി സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. ട്രൈബൽ സ്‌കൂളുകളിലെ കുട്ടികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകൾക്ക് നിർദേശം നൽകി.
പ്രധാന നിർദേശങ്ങൾ
*പരീക്ഷ ഹാളുകളിൽ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പുവരുത്തണം.
*വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സ്പെഷ്യൽ ക്ലാസുകൾ നടത്തുക.
* താപനിലയ്ക്കനുസരിച്ച് സമയക്രമം (11 മുതൽ മൂന്നുവരെ ഒഴികെ) പുനഃക്രമീകരിക്കണം.
*എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളിൽ ഫാനുകളുടെ കാര്യക്ഷമതയും കൃത്യമായ വായുസഞ്ചാരവും ഉറപ്പുവരുത്തണം.
*ചൂട് കൂടിയ സമയങ്ങളിൽ ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ഒഴിവാക്കണം.
*വിദ്യാർഥികളുടെ യാത്ര ഈ സമയങ്ങളിൽ പരമാവധി ഒഴിവാക്കണം. 'വാട്ടർ ബെൽ' സമ്പ്രദായം മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കാൻ നടപടി സ്വീകരിക്കണം.
*സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ സംബന്ധിച്ച് അധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം നൽകണം. വിദഗ്‌ധരുടെ നിർദേശം പരിഗണിച്ച് വിദ്യാർഥികളിൽ യൂണിഫോമുകളിൽ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയിൽ ഇളവ് നൽകണം.
വൈദ്യുതി മുടങ്ങരുത്
ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വൈദ്യുതിവകുപ്പിന് നിർദേശം നൽകി. ജോലിസ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തണം. മറുനാടൻ തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ ഇതര ഭാഷകളിൽ ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു. ജലക്ഷാമം സൂക്ഷമായ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ എന്നിവ കണ്ടെത്തണമെന്ന് കൃഷിവകുപ്പിനോട് നിർദേശിച്ചു.
കണികാജലസേചനം പോലുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പറ്റുന്ന കൃഷിയിടങ്ങളിൽ വേണ്ട സഹായങ്ങൾ ലഭ്യമാക്കണം. കുടിവെള്ളക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പാക്കാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി, ഡി.എഫ്.ഒ. എസ്. വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ കെ.വി. ശ്രുതി, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group