ന്യൂഡല്‍ഹി: എൻ.സി.ഇ.ആർ.ടിയുടെ പുതിയ പാഠപുസ്തകത്തിൽ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹൻജൊദാരോയിലെ 'ഡാൻസിങ് ഗേൾ' വെങ്കല ശിൽപം വസ്ത്രം ധരിപ്പിച്ച രൂപത്തിൽ ചിത്രീകരിച്ചതിനെതിരെ വ്യാപക വിമർശനം. ചിത്രത്തിന്റെ നഗ്നത മറയ്ക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത ചിത്രം ഉൾപ്പെടുത്തിയതാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻ.സി.ഇ.ആർ.ടി. പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സ്' എന്ന ഭാഗത്താണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്. തോൾ ഭാഗത്തുനിന്ന് താഴേയ്ക്ക് നിഴൽ ഉപയോഗിച്ച് മറയ്ക്കുകയും വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ഈ ശിൽപത്തിന്റെ യഥാർത്ഥ ചിത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും, ചരിത്രത്തിലാദ്യമായാണ് ഇതിന്റെ രൂപത്തിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത്.
സംഭവം വിവാദമായതോടെ, വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബന്ധപ്പെട്ട വകുപ്പിനോട് ഇത് പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചതായി എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ദിനേശ് സക്ലാനി വ്യക്തമാക്കി. അതേസമയം, പാഠപുസ്തകത്തിൽ വരുത്തിയ ഈ മാറ്റം സെൻസർഷിപ്പ് നടപടിയുടെ ഭാഗമാണെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ചിത്രത്തിൽ വരുത്തിയ മാറ്റം വിദ്യാർഥികളോട് ചെയ്യുന്ന അനീതിയാണെന്ന് മുൻ എൻ.സി.ഇ.ആർ.ടി. പാഠപുസ്തക വികസന സമിതി അധ്യക്ഷനും പ്രശസ്ത ചരിത്രകാരനുമായ മിഷേൽ ഡാനിനോ പ്രതികരിച്ചു. മോഹൻജൊദാരോയിൽ നിന്ന് കണ്ടെത്തിയ, ഏകദേശം 10.5 സെന്റീമീറ്റർ ഉയരമുള്ള ഈ യഥാർത്ഥ വെങ്കല പ്രതിമ നിലവിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















