സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാവുകയാണ്. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷാഹാളിലേക്ക് എത്തുന്നത്. എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. കേരളത്തിലുടനീളമുള്ള 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
രാവിലെ 9:30-നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഒന്നാം ഭാഷകളായ മലയാളം, തമിഴ്, കന്നഡ വിഷയങ്ങളാണ് ഇന്ന് നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉച്ചയ്ക്ക് ശേഷം ഇംഗ്ലീഷ് പരീക്ഷയാണ് നിശ്ചയിച്ചിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30-നും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 28-നും അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ഗൾഫ് മേഖലയിലെ പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗൾഫിൽ ഈ ആഴ്ച പൊതുപരീക്ഷകൾ ഉണ്ടാകില്ല. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും വ്യാഴം മുതൽ ശനി വരെയുള്ള ഹയർ സെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവെച്ചത്. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി പിന്നീട് പ്രത്യേകം പരീക്ഷകൾ നടത്തുന്നതാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും വർഷങ്ങളിലായി എട്ടു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനുപുറമെ 53,655 വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും 34,122 ഇംപ്രൂവ്‌മെന്റ് പരീക്ഷാർത്ഥികളും ഇത്തവണയുണ്ട്. പരീക്ഷാ ഫലങ്ങൾ മെയ് മാസത്തോടെ പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഏപ്രിൽ ആദ്യവാരം മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കും. മെയ് മൂന്നാം വാരത്തോടെ എസ്എസ്എൽസി ഫലവും മെയ് 22-ഓടെ ഹയർ സെക്കൻഡറി ഫലവും പ്രതീക്ഷിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









